കെജ്‌രിവാളിനെതിരെ കുരുക്ക് മുറുക്കി, ചോദ്യം ചെയ്യലിന് 21ന് ഹാജരാകണം, വീണ്ടും സമൻസ് അയച്ച് ഇ.ഡി

ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ഒൻപതാമത്തെ ഏഴാമത്തെ സമൻസ്. 21ന് ഇഡിക്കു മുന്നിൽ ഹാജരാകണമെന്നാണ് ആം ആദ്മി പാർട്ടി മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡല്‍ഹി മദ്യനയക്കേസിലും അഴിമതിക്കേസിലും ജല്‍ ബോര്‍ഡ് അഴിമതിക്കേസിലുമാണ് ചോദ്യം ചെയ്യല്‍ നടക്കുക. മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21-നും ജല്‍ ബോര്‍ഡ് കേസില്‍ മാര്‍ച്ച് 17-നും ഹാജരാകാനാണ് നിര്‍ദേശം. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതുമായി ബന്ധപ്പെട്ട പരാതികളില്‍ കഴിഞ്ഞ ദിവസം കെജ്‌രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സമന്‍സ് ലഭിച്ചിരിക്കുന്നത്.

2021-22 ഡൽഹി എക്സൈസ് നയ കേസിൽ നയരൂപീകരണം, യോഗങ്ങൾ, കൈക്കൂലി ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കെജ്രിവാളിൻ്റെ മൊഴി രേഖപ്പെടുത്താനാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത്. അതേസമയം അന്വേഷണ ഏജൻസിയുടെ നടപടികൾ നിയമവിരുദ്ധമാണെന്നാണ് കെജ്‌രിവാൾ പറയുന്നത്. അന്വേഷണവുമായി സഹകരിക്കാൻ താൻ തയ്യാറാണെന്നും എന്നാൽ തന്നെ അറസ്റ്റ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തടയുക എന്നതാണ് ഏജൻസിയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം ആരോപിക്കുന്നു. കേന്ദ്ര ഏജൻസി തങ്ങളുടെ ഏജൻസികൾ വഴി പാർട്ടിയെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ആംആദ്മി പാർട്ടി ആരോപിക്കുന്നു.