ഞാൻ മരിക്കുകയാണെങ്കിൽ എൻറെ മയ്യത്ത് എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കണേ,ഇത് എൻറെ ഒസിയ്യത്താണ്, കരളലിയിക്കുന്ന കുറിപ്പ്

തിരുവനന്തപുരം സ്വദേശിയായ ഷാനവാസ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അഷ്റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഷാനവാസുമായുള്ള ഹൃദ്യമായ ഓർമകളാണ് കുറിപ്പിൽ പങ്കുവെക്കുന്നത്. ഇക്ക ഞാൻ മരിക്കുകയാണെങ്കിൽ എൻറെ മയ്യത്ത് എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കണേ,ഇത് എൻറെ ഒസിയ്യത്താണ്,അഷ്റഫാക്ക് നൽകുന്ന ഒസിയത്ത്. ചില വാക്കുകൾ ചിലസമയത്ത് അറം പറ്റുമെന്ന് കേട്ടിട്ടില്ലേ അത് ഇന്ന് സംഭവിച്ചെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ,

തിരുവനന്തപുരം സ്വദേശി ഷാനവാസ് കാൽനൂറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് പോയത്. പോകുന്ന സമയം എന്നോട് പറയുകയുണ്ടായി,25 വർഷം കഴിഞ്ഞു,അഷ്റഫ് ഭായി,ജീവിതത്തിൻറെ പകുതിയും ഇവിടെ കഴിഞ്ഞു.ഇനി നാട്ടിൽ പോയി മക്കളും കുടുംബവുമായി ഉളളത് പോലെ കഴിയണം.വല്ലതും ബാക്കിയുണ്ടോ എന്ന ചോദ്യത്തിന് മുഖത്ത് പുഞ്ചിരിയോടെ അയാൾ പറഞ്ഞു.ഒന്നും ഇല്ലാതെ ഈ നാട്ടിൽ വന്നിട്ട് ഇത്രയൊക്കെ ആയില്ലേ,അൽഹംദുലില്ലാ,ഇതാണ് ഇവിടെത്തെ ഓരോ ശരാശരി പ്രവാസികളുടെ ജീവിതം.വലിയ നേട്ടങ്ങൾ ഉണ്ടാക്കിയില്ലാങ്കിലും,ബന്ധുക്കളെയും മറ്റും സഹായിച്ച്,ബാക്കി കുറച്ച് മിച്ചം വെച്ച് നാട്ടിലേക്ക് ഭാര്യയുടെയും മക്കളോടപ്പം ഒരുമ്മിച്ച് ജീവിക്കാൻ ആഗ്രഹിച്ച് പോകുന്ന മിക്ക പ്രവാസികളും കുറച്ച് കാലം കഴിയുമ്പോൾ വീണ്ടും ഈ മണ്ണിൽ തിരിച്ച് വരുന്നു.

കഴിഞ്ഞയാഴ്ച അവിചാരിതമായി അജ്മാനിലെ ബസാറിൽ വെച്ച് ഷാനവാസിനെ കണ്ടപ്പോൾ എന്നോട് വന്ന് സലാം പറയുകയും സുഖമാണോ എന്ന് ചോദിക്കുകയും ചെയ്തു.എന്താ നാട്ടിൽ പോയിട്ട് വീണ്ടും തിരികെ വന്നോ ചോദ്യത്തിന്, അതെ അഷ്റഫ് ഭായി,നമ്മൾ വിചാരിക്കുന്നത് പോലെയല്ലല്ലോ ഈ ദുനിയാവിൽ പടച്ചവൻ നടത്തുന്നത്,വീണ്ടും തിരികെ വന്നു.നമ്മുടെ നാട് പഴയ നാടല്ല,ആർക്കും നമ്മളെ പരിചയമില്ല, എങ്ങനെ പരിചയം വരും, 26 വർഷം ഇവിടെയല്ലേ ജീവിച്ചത്.നാട്ടിൽ പെെസാ ഇല്ലാതെ ജീവിക്കാൻ കഴിയില്ല,ഇവിടെ ഒരു ഖുബ്ബൂസ് കഴിച്ചാൽ വയർ നിറയും എന്ന് അയാൾ പറഞ്ഞപ്പോൾ എന്തോ വലിയ പ്രയാസം അയാളുടെ മനസ്സിലുളളതുപോലെ എനിക്ക് തോന്നി,എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞാൻ ഷാനവാസിനെ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചു.

കഴിഞ്ഞ മാസം ഒരു കമ്പനിയിൽ ഒരു ഡ്രെെവറായി ജോലിക്ക് കയറിയെന്നും, വിസയുമാക്കി തരക്കേടില്ലാത്ത ശമ്പളവുണ്ടെന്ന് അയാൾ പറഞ്ഞപ്പോൾ,അൽഹംദുലില്ലാഹ് പറഞ്ഞ് ഞാൻ തിരിച്ച് നടന്നപ്പോൾ ഷാനവാസ് എന്നെ വിളിച്ചു,അഷ്റഫിക്കാ,നിങ്ങളുടെ Face book ഒക്കെ വായിക്കാറുണ്ട്.ഓരോ മയ്യത്തുകളെയും കുറിച്ച് നിങ്ങൾ എഴുതുന്നത് വായിക്കുമ്പോൾ ശരിക്കും പ്രയാസം തോന്നാറുണ്ട്,നിങ്ങൾ ഇവിടെയുളളതാണ് ഞങ്ങൾക്കുളള ഒരു ധെെര്യം, പിന്നെ അയാൾ പറഞ്ഞ വാക്കുകൾ എൻറെ മനസ്സിൽ കൊണ്ടു.ഒന്നും പറയാതെ ഞാൻ മുന്നോട്ട് നടന്നു,അപ്പോഴും ഷാനവാസിൻറെ വാക്കുകൾ എൻറെ കാതുകളിൽ വന്ന് തറച്ചോണ്ടിരുന്നു. ഇക്ക ഞാൻ മരിക്കുകയാണെങ്കിൽ എൻറെ മയ്യത്ത് എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കണേ,ഇത് എൻറെ ഒസിയ്യത്താണ്,അഷ്റഫാക്ക് നൽകുന്ന ഒസിയത്ത്.ചില വാക്കുകൾ ചിലസമയത്ത് അറം പറ്റുമെന്ന് കേട്ടിട്ടില്ലേ അത് ഇന്ന് സംഭവിച്ചു.

ഇന്ന് രാവിലെ 11 മണിക്ക് കാർ Drive ചെയ്യുവാൻ ഷാനവാസ് കയറുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു, അജ്മാനിലെ ആമിന ആശുപത്രിയിലെത്തിച്ചപ്പോഴെക്കും ആ പ്രിയ സുഹൃത്ത് ഈ ലോകത്ത് നിന്ന് വിടപറയുകയായിരുന്നു.ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിയൂൻഞാൻ മരണം അറിയുമ്പോൾ ഇന്ന് ഉച്ചക്ക് 12 മണി കഴിഞ്ഞിരുന്നു.അത് കൂടാതെ ഇന്ന് വ്യാഴ്ചയും. മിക്ക ഓഫീസുകളും ഉച്ചക്ക് ശേഷം അവധിയുമാണ്, വളരെ പ്രയാസപ്പെട്ട് ഇന്ന് തന്നെ ഷാനവാസിൻറെ മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ കഴിഞ്ഞു. മോർച്ചറിയിൽ കിടക്കേണ്ട അവസ്ഥ മയ്യത്തിന് ഞാൻ കൊടുത്തില്ല,അതായിരുന്നു അയാളുടെ ആഗ്രഹവും,അത് നിറവേറ്റി കൊടുക്കുവാൻ സാധിച്ചു.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ, കല്ലിൻമൂട് സ്വദേശിയാണ് 60 വയസ്സുളള ഷാനവാസ് ഭാര്യ സെലീന,വിദ്യാർത്ഥികളായ അനീസ്, സുഹെെൽ മക്കളാണ്.ഷാനവാസിൻറെ വേർപ്പാട് മൂലം കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്ക് ചേരുന്നതോടപ്പം ,പടച്ച തമ്പുരാൻ പരേതൻറെ ഖബറിടം വിശാലമാക്കി കൊടുക്കുകയും പാപങ്ങൾ പൊറുത്തുകൊടുക്കുകയും ചെയ്യുമാറാകട്ടെ,ആമീൻനമ്മുടെ ശാശ്വത ഭവനം പരലോകമാണ്, ഇവിടെ ഈ ഭൂമിയൽ വിരുന്നു വരുന്നവരാണ് നമ്മൾ മനുഷ്യർ, ഒരു കാരണവശാലും വിരുന്നുകാർ വീട്ടുടമയാവുകയില്ല,അതിഥിയുടെ അവസരം നശ്വരമാണ്. അഹന്തയോടെയും അഹങ്കാരത്തോടെയും ഈ ഭൂമിയിൽ ജീവിക്കുന്ന മനുഷൃരെ നിങ്ങൾ ഓർക്കുക,നിങ്ങൾ ഒരു സഞ്ചാരിയോ, ഒരു വിരുന്നുകാരനോ മാത്രമാണ്. സമയം ആകുമ്പോൾ ഇവിടെയെല്ലാം അവസാനിപ്പിച്ച് പോകുവാനെ നിർവ്വാഹമുളളു.