ഒരു 26 കാരന്‍ ഉണ്ടായിരുന്നു, ചായ കുടിക്കവെ പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു; അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്

മരണമെത്തുന്ന നേരത്തെ പൊള്ളുന്ന അനുഭവങ്ങള്‍ പങ്കുവച്ച്‌ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്. ഇന്നലെ  അഞ്ചു പേരുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ നാട്ടിലേക്ക് അയച്ചത് എന്നും എല്ലാവരും ചെറുപ്പക്കാരായിരുന്നു എന്നും അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം;

ഇന്നലെ 5 പ്രവാസി സഹോദരങ്ങളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്കയച്ചത്. അഞ്ചും ചെറുപ്പക്കാരാണ്.
ഇന്നലെ മരണപ്പെട്ടതിൽ ഒരു 26 കാരൻ ഉണ്ടായിരുന്നു. ചായ കുടിച്ചു കൊണ്ടിരിക്കേ പിറകിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. മരണം നമ്മെ എപ്പോൾ എവിടെ വെച്ച് പിടികൂടും എന്നൊരാൾക്കും പറയാൻ സാധിക്കില്ല. ചെറുപ്പക്കാരുടെ പെട്ടന്നുള്ള മരണം നമ്മെ വല്ലാതെ നടുക്കത്തിലാക്കും. അപ്രതീക്ഷിതമായി പ്രിയപ്പെട്ടവർ പിരിഞ്ഞുപോകുമ്പോഴുണ്ടാകുന്ന വേദന അനുഭവിച്ചവർക്കേ മനസ്സിലാകൂ. ഇത്തരത്തിൽ അകാലത്തിൽ വിടപറഞ്ഞുപോയ സഹോദരങ്ങളുടെ മൃതദേഹത്തിന്റെ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോൾ അറിയാം ഉറ്റവരുടെ നൊമ്പരങ്ങൾ.

ജീവിച്ചിരിക്കെ മക്കൾ മരണപ്പെട്ട് പോയ മാതാ പിതാക്കളുടേയും സഹോദരങ്ങളടക്കമുള്ള ഉറ്റവരുടെ തീരാ സങ്കടങ്ങൾ കണ്ട് നിൽക്കാൻ പോലും പലപ്പോഴും കഴിയാറില്ല. നാളെയുടെ പ്രതീക്ഷകൾക്കായി മാതാ പിതാക്കൾ നട്ടു വളർത്തിയ പൊന്നോമന മക്കൾ തങ്ങളുടെ മുന്നിൽ വെള്ള പുതച്ചു നിശ്ചലരായി കിടക്കുന്ന കാഴ്ച്ച കാണേണ്ടി വരിക എന്നത് തന്നെ ഏറെ ദുഖകരമാണ്. സഹിക്കാൻ കഴിയാത്ത സങ്കടങ്ങളാണ്. നമ്മുടെ ചെറുപ്പക്കാരെ ഇത്തരം മരണങ്ങളെ തൊട്ട് ദൈവം തമ്പുരാൻ കാത്ത് രക്ഷിക്കുമാറാകട്ടേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. മരണപ്പെട്ടവർക്ക് ദൈവം തമ്പുരാൻ നന്മകൾ നൽകി അനുഗ്രഹിക്കുമാറാകട്ടെ. മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ…….

പ്രവാസി ഭാരതീയ പുരസ്‌കാരം നേടിയ സാമൂഹ്യ പ്രവര്‍ത്തകനാണ് അഷ്‌റഫ് താമരശ്ശേരി. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഇദ്ദേഹം രണ്ടായിരത്തിലേറെ പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചിട്ടുണ്ട്.