തൃശ്ശൂർ: തൃശ്ശൂരിൽ വണ്ടിയിടിച്ച് മരിച്ച വയോധികന്റെ മൃതദേഹം പാടത്ത് തള്ളിയ നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി രവി (55) ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം തൃശ്ശൂർ കുറ്റുമുക്ക് പാടത്ത് നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിലെ സ്വർണ വ്യാപാരി വിശാലിനെ(40) ആണ് അറസ്റ്റ് ചെയ്തത്. വാഹനാപകടത്തിൽ മരിച്ച ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.
രാത്രി വീട്ടിലേക്ക് വരുന്ന സമയത്ത് ഗേറ്റിനോട് ചേര്‍ന്ന് രവി കിടക്കുന്നത് വിശാല്‍ കണ്ടില്ലെന്നാണ് പൊലീസ് പറയുന്നത്. രവി കിടക്കുന്നത് ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. കാര്‍ രവിയുടെ ദേഹത്തുകൂടി കയറിയിറങ്ങി മരണം സംഭവിച്ചതായി തിരിച്ചറിഞ്ഞ വിശാല്‍ സംഭവം ഒളിപ്പിക്കാനായി മൃതദേഹം കാറില്‍ കയറ്റിയതായും പൊലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം പാടത്ത് ഉപേക്ഷിച്ചു എന്നതാണ് കേസ്.
മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും തെളിവ് നശിപ്പിച്ചതിനുമാണ് വിശാലിനെതിരെ കേസെടുത്തിരിക്കുന്നത്. വാഹനം കയറിയിറങ്ങിയതായുള്ള സംശയം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഉന്നയിച്ചിരുന്നു. വാഹനാപകടമാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിയിക്കാന്‍ സാധിച്ചത്.