കുട ചൂടി കാറിന്റെ സണ്‍റൂഫില്‍ ഇരുന്ന് ഹേമമാലിനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളെല്ലാം ട്രോളര്‍മാരുടെ ലിസ്റ്റിലുണ്ട്. അത്തരത്തിലുള്ള കോപ്രായങ്ങളും സ്ഥാനാര്‍ത്ഥികള്‍ കാണിക്കുന്നുണ്ടല്ലോ? ഇത്തവണ നടി ഹേമാമാലിനിയാണ് പരിഹാസത്തിന് കഥാപാത്രമായത്. കഴിഞ്ഞ ദിവസം കൈയ്യില്‍ കൊയ്ത്തരിവാളുമായിട്ടാണ് ഹേമാമാലിനി പാടത്തിറങ്ങിയത്. ഇത്തവണ ആഡംബര കാറായ എസ്യുവിന്റെ സണ്‍റൂഫില്‍ ഇരുന്നാണ് പ്രകടനം.

ഈ ചൂടില്‍ താരത്തിന്റെ സൗന്ദര്യം പോകുമെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. കുട ചൂടി കൊടുക്കാന്‍ ആളുള്ളതു കൊണ്ട് കുഴപ്പമില്ല. പ്രചരണം അങ്ങനെയങ്ങ് കൊഴുക്കട്ടെ… പരിഹാസം ഇങ്ങനെ പോകുന്നു. കൈയില്‍ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും പിടിച്ചായിരുന്നു പ്രചാരണം.

നിറയെ റോസാപൂക്കളാല്‍ അലങ്കരിച്ച കാറിന്റെ സണ്‍റൂഫില്‍ നിന്നാണ് പ്രസംഗം. ഉത്തര്‍പ്രദേശിലെ മഥുര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഇക്കുറിയും ഹേമ മാലിനി ജനവിധി തേടുന്നത്. 2014-ല്‍ ഗ്രാമീണ മേഖലയായ മഥുരയില്‍ രാഷ്ട്രീയ ലോക് ദള്‍ സ്ഥാനാര്‍ത്ഥി ജയന്ത് സിന്‍ഹയ്ക്കെതിരേ മത്സരിച്ചാണ് ഹേമ മാലിനി ജയിച്ചത്. മൂന്ന് ലക്ഷത്തിലധികം വോട്ട് നേടിയായിരുന്നു വിജയം. എംപി ആയതിനുശേഷം 250 തവണ മഥുര ലോക്സഭാ മണ്ഡലം സന്ദര്‍ശിച്ചതായി ഹേമ മാലിനി അവകാശപ്പെട്ടു.

മഥുരയില്‍ താന്‍ ചെയ്തതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റാരും തന്നെ ചെയ്തിട്ടില്ല. റോഡ് നിര്‍മാണത്തിനായി കോടികളാണ് ചെലവഴിച്ചത്. എല്ലാവരേയും തൃപ്തിപ്പെടുത്തുക എന്നത് തീര്‍ത്തും സാധ്യമായ കാര്യമല്ല. ജനങ്ങള്‍ കഷ്ടത അനുഭവിക്കുന്നത് കാണുമ്പോള്‍ കണ്ണുകള്‍ നിറയുമെന്നും ഹേമ മാലിനി പറഞ്ഞു.