കേരളനടനത്തിന് 40,000 രൂപ; സബ് ജില്ലാ കലോത്സവത്തിന് കോഴ ചോദിച്ചു, അധ്യാപികയുടെ പരാതിയിൽ അന്വേഷണം

തിരുവനന്തപുരം: സബ് ജില്ലാ സ്കൂൾ കലോത്സവത്തിന് ഒന്നും രണ്ടും സ്ഥാനം കിട്ടുന്നതിന് വേണ്ടി കോഴ ആവശ്യപ്പെട്ടതായി നൃത്ത അധ്യാപികയുടെ പരാതി. കണിയാപുരം സബ് ജില്ലാ സ്കൂൾ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ നൃത്താധ്യാപകരെ വിളിച്ച് 50,000 രൂപയാണ് ഇടനിലക്കാർ കോഴ ആവശ്യപ്പെട്ടത്.

40,000 രൂപ കൊടുത്താൽ കേരളനടനത്തിന് രണ്ടാം സ്ഥാനം തരാമെന്ന് ഇടനിലക്കാർ പറഞ്ഞതായി നൃത്താധ്യാപിക സ്മിതശ്രീ പ്രതികരിച്ചു. നൃത്താധ്യാപകൻ വിഷ്ണു, മേക്കപ്പ് ആർട്ടിസ്റ്റ് ശരത് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്ന് ശബ്ദരേഖയിൽ പറയുന്നു.

സബ്ജില്ലാ കലോത്സവത്തിൽ ഏജന്റുമാർ അവരുടെ ആളുകളെയാണ് ജഡ്ജസ്സായി നിയമിച്ചിട്ടുള്ളത്. പണം കൊടുക്കുന്ന വിദ്യാർഥികളെ വിജയിപ്പിക്കാം. രണ്ടര ലക്ഷം രൂപ നൽകിയാണ് ജഡജസുമാരെ നിയമിച്ചത് ശരത്താണെന്നും പണം മുതലാക്കുന്നതിന് വേണ്ടിയാണ് വിദ്യാർഥികളിൽ നിന്ന് പണം വാങ്ങുന്നതെന്നുമാണ് ഇടനിലക്കാർ അധ്യാപികമാരോട് പറയുന്നത്.

ഇത്തരത്തിൽ പണം നൽകിയാണ് പല മത്സരങ്ങളുടേയും വിജയികളെ പ്രഖ്യാപിച്ചതെന്നാണ് അധ്യാപികർ പറയുന്നത്. പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. മുൻ വർഷങ്ങളിലും സമാനമായ കോഴ ആരോപണം ഉണ്ടായിരുന്നു.