പരിയാരത്തെ അപകടം; സഹോദരിക്ക് പിന്നാലെ സഹോദരനും ദാരുണാന്ത്യം

കണ്ണൂര്‍: പരിയാരത്തെ വാഹനാപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. പാച്ചേനി സ്വദേശി ലോപേഷാണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. ലോപേഷിനൊപ്പം സഞ്ചരിച്ചിരുന്ന സഹോദരി സ്നേഹ അപകട സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചിരുന്നു. സ്നേഹയ്ക്ക് മഞ്ചേശ്വരത്തെ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായി നിയമനം ലഭിച്ചിരുന്നു. ജോലിക്ക് ചേരാന്‍ പോകവെയാണ് അപകടമുണ്ടായത്.

ലോപേഷിനെ ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. പരിയാരം അലക്യം പാലത്തിന് സമീപം രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. മംഗലാപുരം ഭാഗത്ത് നിന്ന് കോഴി കയറ്റി വന്ന പിക്കപ്പ് വാനും തളിപ്പറമ്ബ് ഭാഗത്ത് നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് അപകടത്തില്‍ പെട്ടത്.