ഹൈദരാബാദ് ഡോക്ടറുടെ ബലാത്സംഗകേസ്; സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ അടക്കം 38 താരങ്ങള്‍ക്കെതിരെ കേസ്

ഹൈദരബാദ് ഡോക്ടറുടെ ബലാത്സംഗ കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരടക്കം 38 ചലച്ചിത്ര താരങ്ങള്‍ക്കെതിരെ കേസ്.  മരിച്ച പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിനാണ് ഇപ്പോള്‍ താരങ്ങള്‍ക്കെതിരെ കേസ് വന്നിരിക്കുന്നത്. ഇന്ത്യയിലെ നിയമം അനുസരിച്ച്‌ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ യാതൊരു വിവരവും പങ്കുവെയ്ക്കുവന്‍ പാടുള്ളതല്ല.

2019ല്‍ ഹൈദരാബാദില്‍ രാത്രി സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വഴിയിലായി പോയ യുവതിയെ സഹായിക്കാമെന്ന വ്യജേന അടുത്തുകൂടുകയും നാലംഗ സംഘം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയുമാണുണ്ടായത്. ബലാത്സംഗം ചെയ്തതിന് ശേഷം മൃഗഡോക്ടറായിരുന്ന യുവതിയുടെ ജീവനോടെ കത്തിക്കുകയും ചെയ്തതാണ് കേസ്.

ഗൗരവ് ഗുലാട്ടിയെന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് താരങ്ങള്‍ക്കെതിരെ കോസ് എടുത്തത്. ഡല്‍ഹിയിലെ സബ്‌സി മണ്ഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനോടൊപ്പം തന്നെ ഡല്‍ഹിയിലെ തന്നെ തീസ് ഹസാരി കോടതിയിലും ഇത് സംബന്ധിച്ച ഒരു പെറ്റീഷനും ഗൗരവ് ഗുലാട്ടി ഫയല്‍ ചെയ്തിട്ടുണ്ട്.

സല്‍മാന്‍ ഖാനെയും അക്ഷയ് കുമാറിനെയും കൂടാതെ അനുപം ഖേര്‍, ഫര്‍ഹാന്‍ അക്തര്‍, അജയ് ദേവ്ഗണ്‍, മഹാരാജ രവി തേജ, രാകുല്‍ പ്രീത് സിംഗ്, അല്ലു സിരീഷ്, ചാര്‍മ്മി കൗര്‍ എന്നിവര്‍ക്കെതിരെയും അഭിഭാഷകന്‍ പരാതി നല്‍കിയിട്ടുണ്ട്.