കേസ് അട്ടിമറിക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ശ്രമിക്കുന്നത്; പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്. കേസ് അട്ടിമറിക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അഭിമുഖത്തിന് പിന്നിലെന്നും ദിലീപ് ആരോപിച്ചു. ഡി.ജി.പിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഉള്‍പ്പടെ ദിലീപ് പരാതി നല്‍കി.

ബൈജു പൗലോസിന്റെ ഫോണ്‍ കോള്‍, വാട്‌സാപ്പ് ഡീറ്റെയ്ല്‍സ് പരിശോധിക്കണം. തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏല്‍പിക്കരുത്. വിസ്താരം നടന്നിരുന്നെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തല്‍ തകരുമായിരുന്നു. പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചത് വിസ്താരം അനാവശ്യമായി നീട്ടാനാണെന്നും ദിലീപ് പരാതിയില്‍ പറയുന്നു.

തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കണം. ബൈജു പൗലോസിന് എതിരെ നടപടി വേണം എന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നടന്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചതില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കി.