തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലീങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്ന കമ്യൂണിസ്റ്റുകൾ- ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി

മലപ്പുറം : സി.പി.എമ്മിനെ കടന്നാക്രമിച്ചു സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീൻ മുഹമ്മദ്‌ നദ്‍വി. ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികളാണ്. മുസ്‍ലിം വിരുദ്ധ സമീപനം സ്വീകരിച്ച ആളാണ് എം വി ഗോവിന്ദൻ . അധികാരത്തിൽ വന്നാൽ എന്ത്‌ ക്രൂരതയും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകളെന്നും ബഹാവുദ്ദീൻ മുഹമ്മദ്‌ നദ്‍വി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിലെ പ്രസ്തുത ഭാഗങ്ങൾ

കപട ന്യൂനപക്ഷ പ്രീണനവുമായി സംസ്ഥാനത്ത് കമ്യൂണിസം പരസ്യമായി രംഗത്തുണ്ട്. ന്യൂനപക്ഷം രണ്ടാംകിട പൗരന്മാരായി മാറുമെന്ന കപടപ്രചാരണം നടത്തുന്ന കമ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിലടക്കം ചെയ്തുകൊണ്ടിരിക്കുന്നതോ അത്യധികം ഹീനവൃത്തികളാണ്.

തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലീം സമുദായ സംരക്ഷണം ഏറ്റെടുക്കുന്ന കമ്യൂണിസ്റ്റുകൾ കാലങ്ങളായി അവരുടെ പാർട്ടിഗ്രാമങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലീം വിദ്വേഷപ്രവർത്തനങ്ങളുടെയും അപരവത്കരണത്തിന്റെയും നേർ സാക്ഷ്യങ്ങൾ നിരവധിയാണ്.
കണ്ണൂരിലെ തളിപ്പറമ്പിനടുത്ത് ചെനയന്നൂരിൽ പള്ളി നിർമ്മാണത്തിനെതിരെ നിരന്തരം രംഗത്ത് വന്നതും കരിമ്പം എന്ന പ്രദേശത്ത് പള്ളിയുടെ നിർമ്മാണം തടസ്സപ്പെടുത്തിയതുമെല്ലാം കമ്യൂണിസ്റ്റുകളായിരുന്നു.

പള്ളി നിർമാണത്തിന് തടസ്സം നിൽക്കാൻ കാരണം സാമുദായിക രാഷ്‌ട്രീയപാർട്ടി അവിടെ കൊടി നാട്ടുമെന്നും മുസ്ലീം മതസംഘടനകൾ നിരന്തരം പരിപാടികൾ സംഘടിപ്പിക്കുമെന്നായിരുന്നു നിലവിലെ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ അന്ന് പ്രസംഗിച്ചത്.
കുറ്റിയാട്ടൂരിലെ മുസ്ലീം ഏരിയകളിൽ വൈദ്യുതിയടക്കമുള്ള അടിസ്ഥാന വികസനം നിഷേധിച്ച് പ്രയാസപ്പെടുത്തിയതും മാണിയൂർ ബുസ്താനുൽ ഉലൂം അറബിക് കോളേജിനും മസ്ജിദിനുമിടയിലുള്ള റോഡ് വികസനം കാലങ്ങളായി അവഗണിച്ചതും ഇതേ കമ്യൂണിസ്റ്റുകൾ തന്നെയാണ്.

ഇരുപത് വർഷം മുമ്പ് കീഴല്ലൂർ പഞ്ചായത്തിൽ നിർമ്മിച്ച പള്ളി കമ്യൂണിസ്റ്റ് സമ്മർദ്ദം മൂലം കാലങ്ങളോളം ആരാധനാരഹിതമായി കിടന്നു. ചിലരുടെ വർധിച്ച ഇടപെടൽ മൂലം കേവലം നിസ്‌കാരം അനുവദിച്ചെങ്കിലും ബാങ്കടക്കമുള്ള മറ്റു മതകീയപ്രവൃത്തികളെ അവർ നിരോധിച്ചു. ആലങ്കോട് കാഞ്ഞിരങ്ങാട്ടും എട്ട് വർഷത്തോളം ബാങ്ക് വിളി തടഞ്ഞു.

തട്ടമിട്ട മുസ്ലീം പെൺകുട്ടിയുടെ പരസ്യം നൽകി ന്യൂനപക്ഷ വിഭാഗത്തിന്റെ സംരക്ഷണവും പിതൃത്വവും ഏറ്റെടുക്കാൻ വെമ്പൽ കൊള്ളുന്നവരുടെ പൂർവികർ തന്നെയാണ് റഷ്യയിൽ മുസ്ലീം പണ്ഡിതരെ നിഷ്ഠൂരമായി വധിച്ചത്. ത്രിപുരയിലും ബംഗാളിലും പതിറ്റാണ്ടുകളായി അവർ നടത്തിയ ചെയ്തികളുടെ തിക്ത ഫലങ്ങൾ ഇന്നും സമുദായം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അധികാരം കൈവന്നാൽ എവിടെയും സമാന നടപടികൾ ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ. അത് കൊണ്ടാണ് കാലങ്ങൾക്കു മുമ്പേ മമ്പുറം തങ്ങൾ അവരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയത്.