വിവാഹവാര്‍ഷികത്തിന് കടലിലിറങ്ങി മോതിരം മാറുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ പാലവാക്കം ബീച്ചില്‍ കഴിഞ്ഞദിവസം അര്‍ധരാത്രിയായിരുന്നു സംഭവം. രണ്ടാം വിവാഹവാര്‍ഷികം ആര്‍ഭാടമാക്കാനായി കടലിലിറങ്ങി മോതിരം മാറിയ യുവതിക്ക് ദാരുണാന്ത്യം. തിരയില്‍പ്പെട്ടാണ് വെല്ലൂര്‍ സ്വദേശി വിഗ്‌നേഷിന്റെ ഭാര്യ വേണി ഷൈല മരണപ്പെട്ടത്. കരയിലേക്ക് ഓടിക്കയറിയതിനാല്‍ ഭര്‍ത്താവ് രക്ഷപ്പെട്ടു. വല്ലൂര്‍ സി.എം.സി. ആശുപത്രിയില്‍ നഴ്സായിരുന്നു വേണി ഷൈല.

ദമ്പതിമാര്‍ക്ക് ഒരുവയസ്സുള്ള ആണ്‍കുട്ടിയുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹവാര്‍ഷികം. ഇതിന്റെ ആഘോഷത്തിനായാണ് വെല്ലൂരില്‍നിന്ന് ഇവര്‍ ചെന്നൈയിലെത്തിയത്. നീലാങ്കരയിലെ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച ദമ്ബതിമാര്‍ സുഹൃത്തുക്കള്‍ക്ക് രാത്രിയില്‍ അത്താഴവിരുന്ന് നല്‍കി. ഇതിനുശേഷം അഞ്ചുകാറുകളിലായി സംഘം പാലവാക്കം ബീച്ചിലെത്തി.

തിരയടിക്കുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് സംഘത്തിന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വിവാഹവാര്‍ഷികമാണെന്നും ആഴത്തിലേക്ക് പോവാതെ ഫോട്ടോയെടുത്തശേഷം തിരികെ കയറുമെന്നും ഇവര്‍ അറിയിച്ചു. അര്‍ധരാത്രിയോടടുത്തപ്പോള്‍ കേക്ക് മുറിച്ചശേഷം ഫോട്ടോയെടുക്കുന്നതിനായി വിഗ്‌നേഷും വേണിയും കടലിലിറങ്ങി. വെള്ളത്തില്‍നിന്ന് മോതിരം മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളും ക്യാമറയുമായി തീരത്ത് നിന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായിവന്ന വലിയ തിരയില്‍പ്പെട്ട് വേണി വെള്ളത്തിലേക്ക് വീണത്. വിഗ്‌നേഷ് കരയിലേക്ക് ഓടിക്കയറിയെങ്കിലും വേണിയെ കാണാതായി.

പോലീസെത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലില്‍ തിരച്ചില്‍ നടത്തി. എന്നാല്‍, വേണിയെ കണ്ടെത്താനായില്ല. പുലര്‍ച്ചയോടെ യുവതിയുടെ മൃതദേഹം സമീപത്തുള്ള കൊട്ടിവാക്കം ബീച്ചില്‍ തീരത്തടിഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വെല്ലൂരിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ നീലാങ്കര പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.