സംസ്ഥാനങ്ങള്‍ക്ക് 400 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ; കോവിഷീല്‍ഡ് വാക്സിന്റെ വില നിശ്ചയിച്ചു

ന്യൂഡല്‍ഹി: സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സീന്റെ പുതുക്കിയ വില കമ്പനി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്കു 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാകും ഒരു ഡോസ് വാക്‌സീന്‍ വില്‍ക്കുകയെന്നു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അമേരിക്കന്‍ നിര്‍മിത വാക്‌സിനുകള്‍ വില്‍ക്കുന്നത് 1500 രൂപയ്ക്കാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. റഷ്യന്‍ നിര്‍മ്മിത വാക്‌സിനും ചൈനീസ് നിര്‍മിത വാക്‌സിനും 750 രൂപക്കാണ് വില്‍ക്കുന്നതെന്നും വ്യക്തമാക്കുന്നു.

കേന്ദ്രസര്‍ക്കാരിന് തുടര്‍ന്നും 150 രൂപയ്ക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ നല്‍കും. പുതിയ വാക്‌സിന്‍ പോളിസി അനുസരിച്ച്‌ വാക്‌സിന്‍ ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും. ഇനി മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല. കമ്ബനികളില്‍ നിന്ന് നേരിട്ട് വാങ്ങാം.