ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന. ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി ഷാഫിയെ ചോദ്യംചെയ്തതില്‍ നിന്നും ആകാശിന്‍റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചിരുന്നു. അസി.കമ്മീഷണര്‍ ഇ വികാസിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കസ്റ്റംസിന്‍റെ ഏഴംഗ സംഘം പരിശോധനക്ക് എത്തിയത്. റെയ്ഡിന് മുന്‍പ് പൊലീസ് സഹായം കസ്റ്റംസ് തേടിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി വീട്ടില്‍ ഇല്ല എന്നാണ് സൂചന. ചോദ്യചെയ്യലിന് ഹാജരാകാന്‍ ആകാശ് തില്ലങ്കേരിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. ടി പി വധക്കേസ് പ്രതി കൊടി സുനിയെയും ചോദ്യംചെയ്തേക്കും.

അതേസയം രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍ സംസ്ഥാന കള്ളകടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ കസ്റ്റംസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വലിയ അളവില്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ചുവെന്നും അത് രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷക്ക് ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.