രാജ്യത്ത് 551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി; പിഎം കെയര്‍ ഫണ്ട് അനുവദിച്ചു

ഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തില്‍ 551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പ്രഷര്‍ സ്വിംഗ് അഡ്സോര്‍പ്ഷന്‍ (PSA) ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പി.എം കെയേഴ്സ് ഫണ്ടില്‍ നിന്ന് പണം അനുവദിച്ചു.

ജില്ലാ ആശുപത്രികളിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക. പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളിലെ പ്രധാന ആശുപത്രികളില്‍ സ്ഥാപിക്കുന്ന പ്ലാന്റുകളില്‍ നിന്ന് അതത് ജില്ലകളിലേക്ക് തടസ്സമില്ലാതെ ഓക്സിജന്‍ ലഭ്യമാക്കും.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പിഎം-കെയര്‍സ് ഫണ്ട് ഈ വര്‍ഷം ആദ്യം 201.58 കോടി രൂപ അനുവദിച്ചിരുന്നു.

അതേസമയം രോഗവ്യാപനം കുറയാത്തതിനാല്‍ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി. ഡല്‍ഹിയില്‍ ഓക്‌സജിന്‍ ക്ഷാമം തുടരുകയാണ്.