ഇന്ത്യയില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ അല്‍മായ രക്തസാക്ഷി; ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി മാര്‍പാപ്പ

വത്തിക്കാന്‍: ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ദേവസഹായം പിള്ളയ്ക്കു പുറമെ മറ്റ് 9 പേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യ അല്‍മായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. ആഹ്ലാദസൂചകമായി കത്തോലിക്കാ ദേവാലയങ്ങളില്‍ ഇന്ന് 2.30നു മണി മുഴങ്ങും.

ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷം ഭൗതിക ശരീരം അടക്കം ചെയ്ത നാഗര്‍കോവില്‍ കോട്ടാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ ജൂണ്‍ 5നു നടക്കും. കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനു സമീപം നട്ടാലത്ത് 1712 ഏപ്രില്‍ 23ന് ജനിച്ച നീലകണ്ഠപ്പിള്ളയാണ് പില്‍ക്കാലത്തു ക്രിസ്തുമതം സ്വീകരിച്ചു ദേവസഹായം പിള്ളയായി മാറിയത്. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത് തിരുവിതാംകൂര്‍ സൈന്യത്തില്‍ ഉന്നതപദവി വഹിച്ചിരുന്നു.

വടക്കാന്‍കുളം പള്ളിയിലെ ഇൗശോ സഭ വൈദികനായിരുന്ന ജെ.പി.ബുട്ടാരിയില്‍ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രിസ്തുമതത്തില്‍ അടിയുറച്ചു വിശ്വസിച്ച ദേവസഹായം പിള്ള കാറ്റാടിമലയില്‍ 1752 ജനുവരി 14ന് വെടിയേറ്റു മരിച്ചുവെന്നാണു ചരിത്രം. 2012 ഡിസംബര്‍ 2നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.