ദിലീപിന്റെ ഫോണിലെ വാട്സ്‌ആപ്പ് ചാറ്റുകള്‍ വീണ്ടെടുത്ത് പൊലീസ്; കോടതി രേഖകള്‍ നശിപ്പിച്ചതായും മൊഴി

കൊച്ചി: നടന്‍ ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കം ചെയ്ത ചില രേഖകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി വിവരം. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ നീക്കം ചെയ്ത വാട്സാപ്പ് ചാറ്റുകളടക്കമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കോടതിയിലെ ചില രേഖകളും തിരിച്ചുകിട്ടാത്ത വിധം മായ്ചു കളയാന്‍ ദിലീപ് ആവശ്യപ്പെട്ടതായി സായ് ശങ്കര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്ന് രേഖകള്‍ ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് ചില നിര്‍ണായക രേഖകള്‍ സായ്ശങ്കര്‍ കൈക്കലാക്കിയിരുന്നു. ഇതേപ്പറ്റിയുള്ള അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് സാധിച്ചിരിക്കുന്നത്.

കോടതിയുമായി ബന്ധപ്പെട്ട രേഖകളാണ് തിരിച്ചുകിട്ടാത്ത വിധം മായ്ചുകളയണമെന്ന നിര്‍ദ്ദേശം ദിലീപ് നല്‍കിയതെന്നാണ് സായ് ശങ്കര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ വാട്സാപ്പ് ചാറ്റുകളടക്കം വീണ്ടെടുത്തിട്ടുണ്ട്. കേസില്‍ ദിലീപിനെ നാളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെ മുന്‍നിര്‍ത്തി കേസില്‍ തുടരന്വേഷണം നടക്കുന്നുണ്ട്. തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍.