ഡോക്ടര്‍ വന്ദനയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി, കണ്ണീരോടെ വിട ചൊല്ലി നാട്

കോട്ടയം. ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടര്‍ വന്ദനയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കോട്ടയം മുട്ടിചിറയിലെ വീട്ടില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. സംസ്‌കാര ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി വിഎന്‍ വാസവന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, തോമസ് ചാഴിക്കാടന്‍, എംഎല്‍എമാരായ മോന്‍സ് ജോസഫ്, തിരുഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

നിരവധിയാളുകളാണ് വന്ദനയുടെ വീട്ടില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചത്. കൊല്ലത്ത് ഡോക്ടര്‍ വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇന്നലെ രാത്രി ഏട്ട് മണിയോടെയാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടില്‍ എത്തിച്ചത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.

കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന.