വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വില്പനയും കഞ്ചാവ് ഇടപാടും നടത്തിയ രാജസ്ഥാൻ സ്വദേശി എക്‌സൈസ് പിടിയിൽ

കോട്ടയം: വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വില്പനയും കഞ്ചാവ് ഇടപാടും, രാജസ്ഥാൻ സ്വദേശി എക്സൈസ് പിടിയിൽ. ഒരു കിലോയോളം കഞ്ചാവും, 100 ചെറു ബോട്ടിലുകളിലായി വിൽപ്പനയ്ക്ക് സൂക്ഷിച്ച ഹെറോയിനുമായി (9.2 ഗ്രാo – ബ്രൗൺഷുഗർ ) രാജസ്ഥാൻ സ്വദേശി കോട്ടയം നാഗമ്പടത്ത് നിന്ന് പിടിയിലായി.

അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും, കോളേജ് വിദ്യാർത്ഥികൾക്കുമായിട്ടാണ് ഇയാൾ ഇവ വില്പനയ്ക്കായി സൂക്ഷിച്ചത്. 850 ഗ്രാം കഞ്ചാവും, 9.2 ഗ്രാം ഹെറോയിനുമാണ് രാജസ്ഥാൻ സ്വദേശി ജിതു ഗുർജാർ (32 ) നിന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജ് പി. യുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, ഐ.ബി അസി. എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് നന്ത്യാട്ട് എന്നിവർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നാഗമ്പടത്തുള്ള ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട് കേന്ദ്രീകരിച്ചായിരുന്നു മയക്ക്മരുന്ന് വില്പന.

റെയ്ഡിൽ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജ് പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബിനോദ് കെ. ആർ, അനു വി ഗോപിനാഥ്, പ്രിവന്റീവ് ഓഫീസർമാരായ ബൈജു മോൻ കെ.സി , നിഫി ജേക്കബ്, വനിത സിവിൽ എക്സൈസ് ഓഫീസർ സബിത കെ.വി എന്നിവരും പങ്കെടുത്തു.