‘പൗരത്വം തെളിയിക്കാന്‍ ഒരു ഇന്ത്യന്‍ പൗരന്‍ പോലും പഴയ രേഖകളുമായി വലയേണ്ടിവരില്ല

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പഴയ രേഖകളും കൊണ്ട് ജനങ്ങള്‍ അലയേണ്ടിവരില്ലെന്ന വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൗരത്വം തെളിയിക്കാനായി ഒരു ഇന്ത്യന്‍ പൗരന്‍ പോലും പഴയ രേഖകളുമായി വലയേണ്ടി വരില്ലെന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് ട്വീറ്റ് ചെയ്തത്. ജനന തിയതിയോ, ജനിച്ച സ്ഥലമോ തെളിയിക്കാനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ലെന്നാണ് ട്വീറ്റില്‍ പറയുന്നത്. രേഖകള്‍ ഇല്ലാത്തവര്‍ക്ക് ചെയ്യേണ്ട കാര്യങ്ങളും മന്ത്രാലയം ട്വിറ്ററില്‍ വിശദമാക്കുന്നു.

ഒരു ഇന്ത്യന്‍ പൗരനും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ സാധാരണ രേഖകള്‍ മാത്രമായിരിക്കും സമര്‍പ്പിക്കാന്‍ പറയുക. പൗരത്വം തെളിയിക്കാനായി സമര്‍പ്പിക്കേണ്ട രേഖകളെക്കുറിച്ചും മന്ത്രാലയം ട്വിറ്ററില്‍ വിശദീകരണം നല്‍കുന്നുണ്ട്. പൗരത്വഭേദഗതി ഏതെങ്കിലും മതവിഭാഗത്തെ ഉദ്ദേശിച്ചുള്ളതല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ആദിവാസി ഗോത്രസമുദായങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനായാണ് ഐഎല്‍പി ചില ഭാഗങ്ങളില്‍ അനുവദിക്കുന്നതെന്നും മന്ത്രാലയം ട്വീറ്റുകളില്‍ വിശദമാക്കുന്നുണ്ട്. അവിടങ്ങളിലേക്കുള്ള കടന്നു കയറ്റം നിയന്ത്രിക്കാനാണ് ഐഎല്‍പി അനുവദിക്കുന്നത് എന്നും മന്ത്രാലയം വിശദമാക്കുന്നു.