കളമശ്ശേരി മെഡിക്കല്‍ കോളജ് പൂര്‍ണ്ണമായും കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും

കളമശ്ശേരി മെഡിക്കല്‍ കോളജ് പൂര്‍ണ്ണമായും കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും. എറണാകുളം ജില്ലയില്‍ പ്രതിദിനം കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. രണ്ട് ദിവസത്തിനുള്ളില്‍ ഇതിനുവേണ്ട നടപടികള്‍ പൂര്‍ത്തീകരിക്കും. ഐസിയു, ഓക്‌സിജന്‍ സൗകര്യം ആവിശ്യമുള്ള രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി.

നിലവില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മറ്റു വിഭാഗം രോഗികളെ എറണാകുളം ജനറല്‍ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റും. ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ എഴുപതോളം കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ആരോഗ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും നിര്‍ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൂര്‍ണമായും കൊവിഡ് ചികിത്സാകേന്ദ്രമായി ഉയര്‍ത്തുന്നത്.