തുടര്‍പഠനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യം; എന്നും നീന്തല്‍ പഠിപ്പിക്കാന്‍ വരുന്നയാള്‍ ഇന്ന് വന്നില്ല; തനിയെ കുളത്തില്‍ ഇറങ്ങിയ മകനെ രക്ഷിക്കാന്‍ ശ്രമിക്കവേ അച്ഛനും മരണത്തിലേക്ക്; കണ്ണീരിലായി പന്നിയോട്ട് ഗ്രാമം

കണ്ണൂര്‍: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛന്‍റെയും മകന്‍റെയും ദാരുണ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. പന്നിയോട്ട് സ്വദേശിയും ഇപ്പോള്‍ ചേലോറയില്‍ താമസക്കാരനുമായ ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.പി.ഷാജി (50), മകന്‍ ജ്യോതിരാദിത്ത് (15) എന്നിവരാണ് മരിച്ചത്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഷാജിയും മുങ്ങിമരിക്കുകയായിരുന്നു.

കണ്ണൂര്‍ വട്ടപ്പൊയില്‍ പന്നിയോട്ട് കുളത്തില്‍ ആണ് അപകടമുണ്ടായത്. വെള്ളത്തില്‍ മുങ്ങി താഴ്ന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഷാജിയും മുങ്ങി മരിക്കുകയായിരുന്നു. മകന് തുടര്‍പഠനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍, നീന്തല്‍ പഠിക്കാനാണ് ഇവര്‍ കുളത്തില്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം. സാധാരണ നീന്തല്‍ പഠിപ്പിക്കാന്‍ നീന്തല്‍ അറിയുന്ന ആള്‍ ദിവസവും വരാറുണ്ടായിരുന്നു. ഇന്ന് അയാള്‍ വന്നില്ല.

ഇതേ തുര്‍ന്ന് സ്വയം നീന്തിനോക്കുന്നതിനിടെ ജോതിരാദിത്യന്‍ മുങ്ങുകയായിരുന്നു. ഈ സമയം രക്ഷിക്കാന്‍ ശ്രമിച്ച ഷാജിയും മുങ്ങുകയായിരുന്നു. റോഡില്‍ നിര്‍ത്തിയിട്ട കാറും കുളത്തിന് സമീപത്തായി ചെരുപ്പുകളും കണ്ട സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദ്ദേഹങ്ങള്‍ കണ്ടത്.

തുടര്‍ന്ന് പ്രദേശവാസികള്‍ വിവരം നല്‍കിയത് അനുസരിച്ച്‌ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ചക്കരക്കല്‍ സിഐ എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്കു മാറ്റി.