കിറ്റെക്‌സുമായുള്ള പ്രശ്‌നപരിഹാരത്തിന് വഴിയൊരുങ്ങുന്നു; തിങ്കളാഴ്ച എം.എല്‍.എമാരുടെ യോഗം

കൊച്ചി: കിറ്റെക്സുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൈയെടുത്ത് പിണറായി സര്‍ക്കാര്‍. ഇതിനായി തിങ്കളാഴ്ച്ച എറണാകുളം കളക്ടറുടെ ചേംബറില്‍ എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ത്തു. അതേസമയം, കിറ്റെക്‌സ് ഉടമയുമായി വ്യക്തിപരമായ വിദ്വേഷം ഇല്ലെന്ന് കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജന്‍ അറിയിച്ചു. മുന്‍കൂട്ടി അറിയിച്ച ശേഷം പരിശോധന നടത്തുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും എം.എല്‍.എ. വ്യക്തമാക്കി.

എന്നാല്‍ മിന്നല്‍ പരിശോധന നടത്തില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കാണെന്ന് കിറ്റെക്സ് അധികൃതര്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വേട്ടയാടലിനെ തുടര്‍ന്ന് 3500 കോടിയുടെ നിക്ഷേപം മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ പരിശോധനയെന്നും കേരളത്തിലെ കമ്ബനി പൂട്ടിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും എംഡി സാബു എം ജേക്കബ് അറിയിച്ചിരുന്നു.

കിറ്റെക്സില്‍ തുടര്‍ച്ചയായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പരിശോധന നടത്തി വീഴ്ച റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വ്യവസായം കേരളത്തില്‍ നിന്ന് മാറ്റുകയാണെന്ന കിറ്റെക്സിന്റെ തീരുമാനമുണ്ടായത്. തുടര്‍ന്ന് വിവാദങ്ങള്‍ക്കൊടുവില്‍ കിറ്റെക്സില്‍ മുന്നറിയിപ്പോ മറ്റോ ഇല്ലാതെ പരിശോധന നടത്തില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.