കരുനാഗപ്പള്ളി: സ്ഥലം വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്നാരോപിച്ച് പോസ്റ്റ്ഓഫിസ് കെട്ടിടത്തിൽ സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി പോലീസ്. തൊടിയൂർ വേങ്ങറ കാരക്കാവിളയിൽ വിനോദിനെ (45) ആണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.
വിനോദിന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന അഞ്ചര സെന്റ് സ്ഥലം തൊടിയൂർ സ്വദേശിനി പണംകൊടുത്ത് വാങ്ങിയിരുന്നു. സ്ഥലം വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്നാരോപിച്ചാണ് ആക്രമണം. കഴിഞ്ഞ ദിവസം ഉച്ചയോടെ തൊടിയൂർ പോസ്റ്റ് ഓഫിസിൽവെച്ച് സ്ത്രീയെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പോസ്റ്റ് ഓഫിസിന് ഉള്ളിലേക്ക് ഓടിക്കയറിയ സ്ത്രീയെ ഇയാൾ വെട്ടിപ്പരിക്കേൽപിക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റ്മാസ്റ്ററും മറ്റും ചേർന്ന് തടഞ്ഞു.
അസഭ്യം പറഞ്ഞുകൊണ്ട് സ്ത്രീയെ ആക്രമിച്ചതിനും പോസ്റ്റ് ഓഫിസ് ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിനും പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ഷിജു, ഷാജിമോൻ, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്, സി.പി.ഒ സരൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.