ഡാഡിയുടെ ആഗ്രഹമായിരുന്നു കെയർ ഹോമിൽ താമസിക്കുക എന്നത്, ഇതൊരു വൃദ്ധ സദനമല്ല, ആരോപണങ്ങൾക്ക് മറുപടിയുമായി മകൾ

സംവിധായകൻ കെജി ജോർജിന്റെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിനു നേരെ വിമർശനം ഉയർന്നിരുന്നു. വാർദ്ധക്യത്തിൽ കെജി ജോർജിനെ സംരക്ഷിക്കാതെ വൃദ്ധസദനത്തിലാക്കി എന്നായിരുന്നു കുടുംബത്തിന് നേരെ ഉയർന്ന പ്രധാന ആരോപണം. ഏജ് കെയർ സെന്ററിൽ താമസിക്കുക എന്നത് ഡാഡിയുടെ തീരുമാനമായിരുന്നു എന്ന് പറയുകയാണ് മകൾ താര. അദ്ദേഹത്തിന്റെ സിനിമകൾ പോലെതന്നെ അദ്ദേഹവും പുരോഗമനവാദിയായിരുന്നു. വയസുകാലത്ത് കുടുംബത്തിന് ഭാരമാകില്ല എന്ന പറഞ്ഞാണ് ഇത്തരം തീരുമാനത്തിലേക്ക് എത്തിയത്. ക്രിസ്ത്യാനിയായിട്ടും ഡാഡിയെ ദഹിപ്പിച്ചതും അദ്ദേഹത്തിന്റെ തീരുമാനപ്രകാരമായിരുന്നെന്നും താരം പറഞ്ഞു. അച്ഛന്റെ തീരുമാനത്തെ ബഹുമാനിക്കുകയാണ് ചെയ്തതെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താര പറഞ്ഞു.

വാക്കുകളിങ്ങനെ

എന്റെ ഡാഡി ഭയങ്കര പുരോഗമന ചിന്താഗതിയുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ സിനിമകൾ പോലെ തന്നെ. പണ്ടു തന്നെ ഡാഡി പറയുമായിരുന്നു, താൻ വയസാവുമ്പോൾ കുടുംബത്തിന് ഭാരമാകാതെ എവിടെയെങ്കിലും പോയി താമസിക്കുമെന്ന്. അത് ഡാഡിയുടെ തീരുമാനമായിരുന്നു. അങ്ങനെയാണ് സിഗ്നേച്ചർ എന്നു പറയുന്ന ഏജ് കെയർ സെന്ററിൽ എത്തിയത്. ഇത് വൃദ്ധസദനമൊന്നുമില്ല. ഇവിടെ ഡാഡിയെ ഒരു കുടുംബം പോലെയാണ് നോക്കിയിരുന്നത്. ഞങ്ങൾ ഇടയ്ക്ക് വീട്ടിൽ കൊണ്ടുപോയി നിർത്താറുണ്ട്. എന്നാലും ഇങ്ങോട്ടേക്ക് തിരിച്ചുവരും. ഡാഡി എപ്പോഴും പറഞ്ഞിരുന്ന കാര്യമുണ്ട്.

ഞാൻ സിനിമ എടുത്തിരുന്ന കാലത്ത് സിനിമാക്കാർ എല്ലാവരും വിളിക്കുകയും വന്നു കാണുകയും ചെയ്യും. സിനിമ നിർത്തിയതോടെ ആരും തിരിഞ്ഞു നോക്കിയില്ല. ഒന്നു ഫോൺ വിളിക്കുകയോ വന്നു കാണുകയോ ചെയ്തില്ല. അങ്ങനെ ഒറ്റയ്ക്കിരുന്ന് ഡിപ്രസ്ഡ് ആയി. ഇവിടെ വന്നതോടെ ഡാഡിയുടെ ഹെൽത്ത് ഓകെയായി. ഹോം നേഴ്‌സിനെ നിർത്താൻ നോക്കിയെങ്കിലും അത് നടന്നില്ല. ആശുപത്രിയിൽ ആയിരുന്നപ്പോൾ തിരിച്ച് എങ്ങോട്ട് പോകണം എന്നു ചോദിക്കുമ്പോൾ സിഗ്നേചറിൽ പോകണം എന്നായിരുന്നു പറഞ്ഞിരുന്നത്. ഡാഡി എന്ത് തീരുമാനിക്കുന്നോ അത് ഞങ്ങൾ ബഹുമാനിക്കുന്നു. ഡാഡി ക്രിസ്റ്റിയൻ ആയിട്ടു പോലും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശരീരം സംസ്‌കരിക്കുകയാണ് ചെയ്തത്.