കൊടകര കുഴൽപ്പണ കവർച്ച കേസ്; നാളെ കുറ്റപത്രം സമർപ്പിക്കും

കൊടകര ബി.ജെ.പി കള്ളപ്പണക്കേസില്‍ കുറ്റപത്രം നാളെ സമര്‍പ്പിക്കും. കവര്‍ച്ച കേസിലെ കുറ്റപത്രമാണ് സമര്‍പ്പിക്കുക. കവര്‍ച്ച ചെയ്ത പണം ബി ജെ പി നേതാക്കളുടേതെന്ന് കുറ്റപത്രത്തിലുണ്ട്. കവര്‍ച്ചാ കേസില്‍ 22 പ്രതികളും 200ന് മുകളില്‍ സാക്ഷികളുമുണ്ട്.

കഴിഞ്ഞ ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെയാണ് കൊടകര ദേശീയ പാതയില്‍ കാറപകടമുണ്ടാക്കി ക്രിമിനല്‍ സംഘം പണം തട്ടിയത്. 25 ലക്ഷം രൂപ കവര്‍ച്ചാസംഘം തട്ടിയെടുത്തെന്നായിരുന്നു കേസ്. ഡ്രൈവര്‍ ഷംജീറാണ് പണം നഷ്ടപ്പെട്ടെന്ന പരാതി കൊടകര സ്റ്റേഷനില്‍ നല്‍കിയത്. ഇത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ഫണ്ടായിരുന്നെന്ന ആദ്യം ഉയര്‍ന്ന ആരോപണം.

സി.പി.എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇക്കാര്യം പൊതുവേദിയില്‍ ഉന്നയിച്ചു. യഥാര്‍ഥത്തില്‍ നഷ്ടപ്പെട്ടത് മൂന്നരക്കോടിയാണെന്ന് അതിനിടെ പൊലീസ് കണ്ടെത്തി. പിടികൂടിയവരെ ചോദ്യം ചെയ്തതില്‍നിന്ന് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ നഷ്ടപ്പെട്ടതില്‍ ഒരു കോടിയോളം രൂപയ കണ്ടെത്തുകയും ചെയ്തു.

പണം കൊണ്ട് വന്നത് ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേഷിന്‍റെ നിര്‍ദേശ പ്രകാരമെന്ന് ധര്‍മരാജന്റെ മൊഴിയുണ്ടെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് പണമെത്തിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കൊടകരക്കേസില്‍ ബന്ധമില്ലെന്ന് ആവര്‍ത്തിക്കുന്ന ബിജെപിയെ കുരുക്കിലാക്കുന്നതായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. കൊടകരയില്‍ നഷ്ടപ്പെട്ടത് ബിജെപിയുടെ പണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.

ആദ്യമായാണ് ബിജെപിയുടെ പണമാണ് ഇതെന്ന് അന്വേഷണ സംഘം രേഖാമൂലം സ്ഥിരീകരിക്കുന്നത്. ധര്‍മരാജന്‍ മൂന്നരക്കോടി രൂപ എത്തിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കാന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പണം കൊണ്ടുവന്നത് കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്നാണ്. കമ്മീഷന്‍ അടിസ്ഥാനത്തില്‍ എത്തിച്ചതാണ് ഹവാലാ പണമെന്നും റിപ്പോര്‍ട്ടിലുണ്ട്.