കോണ്‍ഗ്രസില്‍ അല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലും പോകില്ല; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ലതികാ സുഭാഷ്

സ്ഥാാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ച് താന്‍ ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ലതികാ സുഭാഷ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസില്‍ അല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലും പോകില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. ലതിക തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. മത്സരിച്ചാല്‍ കെട്ടിവെക്കാനുള്ള തുക കൊണ്ട് വന്നിട്ടുണ്ടെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.

ലതിക മത്സരിക്കണം എന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കളും ആവശ്യപ്പെട്ടു. ലതികയ്ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാി ഒ.ഡി ലൂക്കോസ് ഒരു ലക്ഷം രൂപയും നല്‍കി. ഇതിന് പിന്നാലെയാണ് ലതിക സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ തഴയപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചിരുന്നു. തുടര്‍ന്ന് തന്റെ പ്രതിഷേധം രേഖപ്പെടുത്തി കെപിസിസി ആസ്ഥാനത്തിന് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്യുകയും ചെയ്തു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷനെ അടക്കം വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും ഫോണ്‍ പോലും എടുത്തില്ല. സ്ത്രീകള്‍ക്കുവേണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ പങ്കുണ്ട്. അതിനാലാണ് ഇത്തരമൊരു നിലപാട് എടുത്തതെന്നും ലതികാ സുഭാഷ് പറഞ്ഞു.