നിയമസഭാ കയ്യാങ്കളി കേസ് ; നിലപാട് മാറ്റവുമായി സർക്കാർ; തോക്കുമായെത്തിയാലും സഭയ്ക്ക് പരമാധികാരമെന്ന് പറയാമോയെന്ന് കോടതി

നിയമസഭാ കയ്യാങ്കളി കേസില്‍ തിരിച്ചടി ഒഴിവാക്കാന്‍ സുപ്രിം കോടതിയിൽ നിലപാട് മാറ്റവുമായി സർക്കാർ അഭിഭാഷകൻ. മുൻ ധനമന്ത്രിക്കെതിരായ അഴിമതി ആരോപണത്തിന് പകരം സർക്കാരിനെ എന്നാക്കി തിരുത്തിയിരിക്കുകയാണ് സർക്കാർ അഭിഭാഷകൻ. വനിതാ അംഗങ്ങളെ സഭയ്ക്കുള്ളിൽ അപമാനിച്ചതാണ് കയ്യാങ്കളിയിലേക്കുള്ള പ്രകോപനമായതെന്നാണ് സർക്കാർ അഭിഭാഷകൻ സുപ്രിംകോടതിയിൽ വിശദീകരണം നൽകിയത്.

അതേസമയം നിയമസഭ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിനെ വീണ്ടും സുപ്രീം കോടതി വിമർശിച്ചു. എന്ത് ന്യായീകരണത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ജനാധിപത്യത്തിൻറെ ശ്രീകോവിലാണ് നിയമനിർമ്മാണ സഭകൾ. സഭയിൽ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എം എൽ എമാർ തന്നെ സാമഗ്രികൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ എന്ത് പൊതുതാത്പര്യമാണെന്നും കോടതി സർക്കാരിനോട് ചോദിച്ചു.

തോക്കുമായെത്തിയാലും സഭയ്ക്ക് പരമാധികാരമെന്ന് പറയാമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നുകരുതി കോടതിയിലെ സാമഗ്രികൾ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.