സംവിധായകൻ ശ്രീകുമാര്‍ മേനോന് എതിരായി നടി മഞ്ജുവാരിയര്‍ മൊഴി നല്‍കി. തൃശൂര്‍ സി ബ്രാഞ്ച് എസിപി സി.ഡി ശ്രീനിവാസനാണ് മൊഴിയെടുത്തത്. ശ്രീകുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നും മഞ്ജുവാരിയര്‍ നൽകിയ മൊഴിയിൽ പറയുന്നു.
ഐ.പി.സി 509, സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തുക, 354 (D) ,ഗൂഢ ഉദ്ദേശ്യത്തോടെ സ്ത്രീയെ പിൻതുടരുക, 120 ( ഒ) കേരള പൊലീസ് ആക്ട് സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ശ്രീകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി നടി മഞ്ജു വാരിയർ ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. താൻ ഒപ്പിട്ടു നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു. പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശ്രീകുമാർ മേനോനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി മഞ്ജു കൈമാറിയത്. ഒടിയൻ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിനു പിന്നിൽ ശ്രീകുമാറാണന്നും പരാതിയിൽ പറയുന്നു.
പരാതിക്കു മറുപടിയുമായി ശ്രീകുമാർ മേനോൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തുകയും ചെയ്തു. അന്വേഷണത്തോടു പൂർണമായി സഹകരിക്കുമെന്നു ഫെയ്സ്ബുക് പ്രതികരണത്തിൽ അദ്ദേഹം വ്യക്തമാക്കി. മഞ്ജുവിനു ഉപകാരസ്മരണ ഇല്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണു ശ്രീകുമാർ മേനോൻ പോസ്റ്റിൽ ഉന്നയിച്ചത്.