അഹങ്കാരികളുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യം, ‘ഇന്ത്യ’ സംഖ്യത്തിനെതിരെ മോദി

പ്രതിപക്ഷ സഖ്യം ഇന്ത്യയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹങ്കാരികളായ കപട വേഷക്കാരുടെ കൂട്ടമാണ് സഖ്യമെന്ന് വിമർശനം. ഭൂതകാലത്തെ അഴിമതികൾ മറക്കാനാണ് ‘യുപിഎ’ എന്ന പേര് ‘ഇന്ത്യ’ എന്നാക്കി മാറ്റിയതെന്നും മോദി. രാജസ്ഥാനിലെ സിക്കാറിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തട്ടിപ്പ് കമ്പനികൾ ചെയ്തതുപോലെ കോൺഗ്രസും സഖ്യകക്ഷികളും അവരുടെ പേര് മാറ്റി. തീവ്രവാദത്തിനു മുന്നിൽ കീഴടങ്ങിയതിന്റെ കറ നീക്കം ചെയ്യാനാണ് ഈ പെരുമാറ്റം. ‘ഇന്ത്യ’ എന്ന പേര് നൽകിയത് രാജ്യസ്നേഹം പ്രകടിപ്പിക്കാനല്ല, മറിച്ച് രാജ്യത്തെ കൊള്ളയടിക്കാനാണ്. രാജ്യത്തെ തകർക്കാൻ ശത്രുകൾ സ്വീകരിക്കുന്ന മാർഗത്തിന് സമാനമാണ് പ്രതിപക്ഷത്തിൻ്റെ വഴികളെന്നും മോദി വിമർശിച്ചു.

രാജസ്ഥാനിലെ ‘റെഡ് ഡയറി’ വിവാദം ഭരണകക്ഷിയായ കോൺഗ്രസിനെ തകർക്കുമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ചു. കോൺഗ്രസിന്റെ ‘നുണകളുടെ കട’ എന്ന പുതിയ പദ്ധതിയാണ് റെഡ് ഡയറി. ‘റെഡ് ഡയറി’ കോൺഗ്രസിന്റെ ഇരുണ്ട രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്നും സ്ത്രീകളും ദളിതരും രാജസ്ഥാനിൽ സുരക്ഷിതരല്ലെന്നും മോദി കുറ്റപ്പെടുത്തി.