മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രി തുറന്നു; വീടുകളില്‍ വെള്ളം കയറി

കുമളി: കേരളത്തിന്‍റ നിരന്തര ആവശ്യം തള്ളി തിങ്കളാഴ്ച രാത്രിയും വന്‍തോതില്‍ ജലം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തമിഴ്നാട് അധികൃതര്‍ തുറന്നുവിട്ടു. സെക്കന്‍ഡില്‍ 12,654 ഘന അടി ജലമാണ് രാത്രി ഒമ്ബതോടെ തുറന്നുവിട്ടത്. ഇതോടെ വള്ളക്കടവിലെ മിക്കവീട്ടിലും വെള്ളം കയറി. പ്രദേശത്ത് പ്രളയ സമാനസ്ഥിതിയാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.

സ്ഥിതിഗതി വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ രാത്രി വള്ളക്കടവ്, കറുപ്പുപാലം പ്രദേശത്തെത്തി. പകല്‍ മുഴുവന്‍ ജലം ഒഴുക്കുന്നത് കുറച്ചശേഷമാണ് രാത്രി ജലനിരപ്പ് ഉയര്‍ന്നതിെന്‍റ പേരില്‍ സ്പില്‍വേയിലെ ഒമ്ബത് ഷട്ടര്‍ 120 സെ.മീ ഉയര്‍ത്തി ഇടുക്കിയിലേക്ക് കൂടുതല്‍ ജലം തുറന്നുവിട്ടത്.

രാവിലെയോടെ എട്ട് ഷട്ടറുകളും അടച്ചു. തുറന്ന ഒരു ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. നിലവില്‍ ജലനിരപ്പ് 141.85 അടിയാണ്. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. അണക്കെട്ടില്‍നിന്ന് 12,654 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയതോടെ വള്ളക്കടവ് ചപ്പാത്ത് പാലത്തില്‍ വെള്ളം കയറി. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ചപ്പാത്ത് പാലത്തിന്റെ കൈവരികള്‍ക്കിടയിലൂടെ വെള്ളം ഒഴുകിയത്. പെരിയാര്‍ തീരത്തെ വള്ളക്കടവ്, വികാസ്നഗര്‍, മഞ്ചുമല മേഖലകളിലെ പത്തിലധികം വീടുകളില്‍ വെള്ളം കയറി.