പരോളില്‍ മാതാപിതാക്കളെ കാണാന്‍ എത്തിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

തൊടുപുഴ. പോലീസ് സംരക്ഷണയില്‍ ഒരുദിവസത്തെ പരോളില്‍ എത്തിയ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. മാതാപിതാക്കളെ കാണണമെന്ന ആവശ്യപ്രകാരം പോലീസ് സംരക്ഷണയില്‍ താല്‍ക്കാലിക പരോള്‍ അനുവദിച്ച രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരയില്‍ ജോമോന്‍ ആണ് രക്ഷപ്പെട്ടത്. 2015ല്‍ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതക കേസിലെ പ്രതിയാണ് ജോമോന്‍.

കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയില്‍ പരോളിന് അനുമതി തേടുകയും എന്നാല്‍ പരോള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ പ്രായമായ മാതാപിതാക്കളെ കാണണമെന്ന അപേക്ഷയില്‍ താല്‍ക്കാലിക പരോള്‍ അനുവദിക്കുകയുമായിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണു രാജാക്കാട് പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്. ഇവിടെനിന്നു പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചു പ്രതി കടന്നുകളയുകയായിരുന്നു വെന്നാണ് വിവരം.