മുസ്ലിം പെൺകുട്ടികൾക്ക് പതിനാറാം വയസ്സിൽ വിവാഹം കഴിക്കാം – ഹൈക്കോടതി

മുസ്ലിം പെൺകുട്ടികൾക്ക് പതിനാറാം വയസ്സിൽ വിവാഹം കഴിക്കാമെന്ന മുസ്ലിം വ്യക്തിനിയമത്തിലെ നിർദേശം ശരിവെച്ച് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി. മുസ്ലിം പെൺകുട്ടികൾക്ക് പതിനാറാം വയസ്സിൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് സിംഗിൾ ബെഞ്ച് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുകയായിരുന്നു.

വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ വിവാഹിതരായ പത്താൻകോട്ടിൽനിന്നുള്ള മുസ്ലിം ദമ്പതികളുടെ ഹർജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിങ് ബേദിയുടെ വിധി ഉണ്ടായിരിക്കുന്നത്. കുടുംബാങ്ങങ്ങളുടെ എതിർപ്പ് വകവെക്കാതെ വിവാഹം കഴിച്ച ദമ്പതികൾ സംരക്ഷണം തേടിയാണ് കോടതിയെ സമീപിക്കുന്നത്.

‘തങ്ങളുടെ കുടുംബാംഗങ്ങളുടെ താൽപര്യത്തിനെതിരായാണ് വിവാഹം കഴിച്ചത് എന്നതുകൊണ്ടുമാത്രം ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാനാവകാശങ്ങൾ അവർക്ക് നൽകാതിരിക്കാനാവില്ല. ഹർജിക്കാരുടെ ആശങ്കകൾ പരിഗണിക്കപ്പെ ടേണ്ടതാണെന്നതിനോട് കണ്ണടക്കാനുമാവില്ല’എന്ന് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയ കോടതി, ദമ്പതികൾക്ക് സംരക്ഷണം നൽകാനും അടിയന്തര നിയമനടപടികൾ സ്വീകരിക്കാനും പൊലീസിനു നിർദേശം നൽക്കുകയായിരുന്നു. മുസ്ലിം വ്യക്തിനിയമം അടിസ്ഥാനമാക്കിയാണ് മുസ്ലിം പെൺകുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

‘സർ ദിൻഷാ ഫർദുഞ്ഞി മുല്ലയുടെ ‘പ്രിൻസിപ്പൾസ് ഓഫ് മുഹമ്മദൻ ലോ’ എന്ന പുസ്തകത്തിലെ 195-ാം ആർട്ടിക്കിളിൽ പറയുന്നതു പ്രകാരം 16 വയസ്സ് കഴിഞ്ഞ പെൺകുട്ടി തന്റെ താൽപര്യമനുസരിച്ചുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാൻ പ്രാപ്തയാണ്. ആൺകുട്ടിക്ക് 21 വയസ്സ് കഴിഞ്ഞിട്ടുണ്ട്. മുസ്‍ലിം വ്യക്തിനിയമപ്രകാരം ഇരുവർക്കും വിവാഹം കഴിക്കാനുള്ള പ്രായം എത്തിയിട്ടുണ്ട്.’ കോടതി പറഞ്ഞു..

2022 ജനുവരി എട്ടിനാണ് ഇസ്ലാമിക ആചാര പ്രകാരം 21കാരനായ യുവാവും 16കാരിയായ പെൺകുട്ടിയുംവിവാഹിതരാവുന്നത്. ഇരുവരുടെയും കുടുംബങ്ങൾ വിവാഹത്തെ എതിർത്തിരുന്നു. നിയമപരമല്ലാത്ത വിവാഹമാണെന്ന് കുറ്റപ്പെടുത്തി ഇരുകുടുംബങ്ങളും ഭീഷണിപ്പെടുത്തി. തുടർന്നാണ് ദമ്പതികൾ കോടതിയുടെ സംരക്ഷണം തേടിയത്. മുസ്ലീം നിയമത്തിൽ പ്രായപൂർത്തിയാകുന്നതും ഋതുമതിയാകുന്നതും ഒന്നാണെന്നും 15 വയസ്സിൽ ഒരാൾ പ്രായപൂർത്തിയുള്ളയാളായി മാറുന്നുവെന്ന് കണക്കാക്കപ്പെടുന്നുവെന്നും ഹർജിക്കാരായ ദമ്പതികളുടെ അഭിഭാഷകൻ വാദിക്കുകയുണ്ടായി.