കോപ്പിയടിച്ചെങ്കില്‍ അതെന്‍റെ കഴിവ്, പരീക്ഷാ തട്ടിപ്പുകാരന്‍ നസീമിന്‍റെ ഡയലോഗ്!

കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവെന്ന് പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം ഫെയ്‌സ്ബുക്കില്‍. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലും 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം നല്‍കാതിരുന്നതോടെ നസീമും ശിവരഞ്ജിത്തും സ്വാഭാവിക ജാമ്യത്തില്‍ ജയില്‍ മോചിതരായിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്കില്‍ സജീവമായ നസീം പുതിയ പോസ്റ്റ് ഇട്ടത്. ‘തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ തീരുമാനിച്ച നിമിഷമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്’ എന്ന കുറിപ്പോടെ ഫോട്ടോ പങ്കുവെയ്ക്കുകയായിരുന്നു. എന്നാല്‍ കോപ്പിയടിക്കുന്നതിനാല്‍ എങ്ങിനെ തോല്‍ക്കുമെന്ന് ഒരാള്‍ കമന്റിട്ടു. ഇതിന് മറുപടിയായാണ് കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവെന്ന് നസീം മറുപടി നല്‍കിയത്.

എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ അഖിലിനെ കുത്തിയതിലുള്ള വധശ്രമ കേസില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിനും രണ്ടാം പ്രതിയായ നസീമിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌എഫ്‌ഐ മുന്‍ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്തിനും സെക്രട്ടറിയായ നസീമിനും പിഎസ്‌സി പരീക്ഷാ ക്രമക്കേടിലും സ്വാഭാവിക ജാമ്യം നല്‍കാമെന്ന് ഉത്തരവുണ്ടായത്. വധശ്രമക്കേസില്‍ 19 പ്രതികളാണെന്നും ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇതിനാലാണ് കുറ്റപത്രം വൈകുന്നതെന്നുമാണ് പൊലീസിന്റെ വാദം. പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസില്‍ അന്വേഷണം വൈകിയതുകൊണ്ടാണ് കാലതാമസമുണ്ടാകുന്നതെന്നാണ് വിശദീകരണം

പിഎസ്‌സിയുടെ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ സ്മാര്‍ട്ട് വാച്ച്‌ ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. റാങ്ക് പട്ടികയില്‍ ഉള്ളവരാണ് കുത്തുകേസിലെ പ്രതികളെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണമുണ്ടാകുന്നതും ക്രമക്കേട് വെളിപ്പെടുന്നതും.

ശിവരഞ്ജിത്ത് കെഎപി 4 ബറ്റാലിയന്‍ (കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനും, പ്രണവ് രണ്ടാം സ്ഥാനക്കാരനുമായിരുന്നു. പിഎസ്‌സി പിന്നീട് ഇരുവരെയും അയോഗ്യരാക്കി.