കരൾ പകുത്ത് നൽകാൻ ഞാൻ തയ്യാറായിരുന്നെങ്കിലും നെടുമുടി വേണു സമ്മതിച്ചില്ല- സുശീല

അതുല്യ കലാകാരൻ നെടുമുടി വേണുവിന്റെ വിയോഗം കഴിഞ്ഞ വർഷമായിരുന്നു. ആലപ്പുഴയിലെ നെടുമുടിയിൽ പികെ കേശവപിള്ളയുടെയും പി കുഞ്ഞിക്കുട്ടിയമ്മയുടെയും അഞ്ച് മക്കളിൽ ഇളയവനായിട്ടായിരുന്നു വേണുവിന്റെ ജനനം. നെടുമുടി എൻഎസ്എസ് സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരിസ് സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലപ്പുഴ എസ് ഡി കോളജിൽ നിന്നും മലയാളസാഹിത്യത്തിൽ ബിരുദം നേടി. കോളജ് കാലം മുതൽ കല പ്രവർത്തനങ്ങളിൽ സജീവമായി. കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങളിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് സിനിമയിലേക്ക് ചുവടുമാറ്റി.

വേണു വിവാഹം ചെയ്തത് ഒരേ നാട്ടുകാരിയെ തന്നെയായിരുന്നു. പ്രണയ വിവാഹമായിരുന്നു. വെയർഹൗസിങ് കോർപറേഷനിൽ ഉദ്യോഗസ്ഥയായിരുന്നു വേണുവിന്റെ ഭാര്യ സുശീല. വിവാഹ ശേഷം ജോലി ഉപേക്ഷിച്ചു. ഉണ്ണി, കണ്ണൻ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്.

കോളേജിൽ പഠിക്കുമ്പോൾ മുതൽ പ്രണയിച്ച് തുടങ്ങിയ ഇരുവരും വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹിതാരവുന്നത്. അവസാന നാളുകളിൽ തന്റെ കരൾ പകുത്ത് കൊടുക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ടും അദ്ദേഹം അതിന് സമ്മതിച്ചില്ലെന്നാണ് സുശീല പറയുന്നത്.

ആലപ്പുഴ എസ്ഡി കോളേജിലാണ് ഞങ്ങൾ പഠിച്ചത്. ഞാൻ കോളേജിൽ പഠിക്കാനെത്തിയപ്പോഴെക്കും അദ്ദേഹം പഠനം കഴിഞ്ഞ് പോയിരുന്നു. എങ്കിലും ഇടയ്ക്ക് കോളേജിലേക്ക് വരും. കൂട്ടത്തിൽ ഫാസിലുമുണ്ടാകും. ഒരിക്കൽ എനിക്ക് പനി പിടിച്ച് കിടപ്പിലായി. അന്ന് നെടുമുടിയിലാണ് ഞങ്ങളുടെ തറവാട്.

‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’ എന്നസ സിനിമയുടെ ഷൂട്ടിങ്ങ് ആലപ്പുഴയിൽ നടക്കുകയാണ്. അടൂർ ഭാസി സാറും കൂടെ വന്നിട്ടുണ്ടെന്ന് പറഞ്ഞു. അന്നാണ് എന്നോട് ‘സുശീലയെ ഇഷ്ടമാണ്, കല്യാണം കഴിക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു’.

അന്ന് അദ്ദേഹം സിനിമയിൽ അഭിനയിച്ച് തുടങ്ങിയിട്ടേയുള്ളു. ഞങ്ങൾ ബന്ധുക്കൾ കൂടിയായിരുന്നു. ആരും വിവാഹത്തെ എതിർക്കില്ലെന്നാണ് കരുതിയത്. അങ്ങനെ അദ്ദേഹം എന്റെ അച്ഛനെ വന്ന് കണ്ട് കാര്യം പറഞ്ഞു. അതിന് മറുപടിയായി അച്ഛനൊന്നും മിണ്ടിയില്ല. പകരം അദ്ദേഹത്തിന്റെ അമ്മയ്ക്ക് കത്തെഴുതിയിട്ട് ഈ ബന്ധത്തിന് താൽപര്യമില്ലെന്ന് പറഞ്ഞു. ഇതിന് ശേഷം വീട്ടുകാർ എനിക്ക് കല്യാണം ആലോചിച്ച് തുടങ്ങി.

പല കാര്യങ്ങളിലും അൽപം നിർഭാഗ്യം അദ്ദേഹത്തിനുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവാർഡിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. പിന്നെ ചെറുപ്പം മുതലേ പ്രമേഹം അലട്ടിയിരുന്നു. ആഹാര കാര്യത്തിലൊക്കെ ശ്രദ്ധ പുലർത്തി. കരളിനെ കാൻസർ ബാധിച്ചപ്പോഴും പ്രതീക്ഷുണ്ടായിരുന്നു. മൂന്ന് ശസ്ത്രക്രിയ ചെയ്തിട്ടും ഫലമുണ്ടായില്ല.

കരൾ മാറ്റി വെക്കണമായിരുന്നു. കരൾ പകുത്ത് നൽകാൻ ഞാൻ തയ്യാറായിരുന്നെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ‘ആയൂസ് വില കൊടുത്ത് വാങ്ങിയാലും വലിയ ഫലം ചെയ്യില്ല, ജനനത്തിന് സ്വാഭാവികമായ മരണവുമുണ്ട്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നും’ അദ്ദേഹം പറയുമായിരുന്നുവെന്ന് താരപത്‌നി വ്യക്തമാക്കുന്നു.