ചെറുകിട കച്ചവടക്കാര്‍ക്കും സ്വയം തൊഴില്‍ സംരംഭകര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു

രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രയോജനപ്രദമായ പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 60 വയസ്സാകുമ്പോള്‍ പ്രതിമാസം പരമാവധി 3000 രൂപ ലഭിക്കുന്നതാണ് പെന്‍ഷന്‍ പദ്ധതി.

മോദി 2.0 സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നെങ്കിലും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിലാണ് പ്രഖ്യാപിച്ചത്. ഇപ്പോഴാണ് പദ്ധതി നിലവില്‍വന്നത്. 750 കോടി രൂപ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പ്രധാന്‍ മന്ത്രി ലഘുവ്യാപാരി മാന്‍ധന്‍ യോജന എന്ന് പേരിട്ടിട്ടുള്ള പദ്ധതി 2019 ജൂലായ് 22മുതലാണ് നിലവില്‍ വന്നിട്ടുള്ളതെന്ന് സര്‍ക്കാര്‍ വിഞ്ജാപനം വ്യക്തമാക്കുന്നു .

എല്ലാ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും കടയുടമകള്‍ക്കും പദ്ധതിയില്‍ അംഗമാകാം. ചരക്കുസേവന നികുതിയില്‍ 1.5 കോടിക്കുതാഴെ ടേണോവറുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ കഴിയുക. 18നും 40നും ഉള്ളിലായിരിക്കണം പ്രായം.

ഇന്ത്യയില്‍ 3.25 ലക്ഷം കോമണ്‍ സര്‍വീസ് സെന്ററുകളിലൂടെ താല്‍പര്യമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗത്വം നേടാം .പദ്ധതിയില്‍ അംഗമായ ആള്‍ അടയ്ക്കുന്ന തുകയ്ക്ക് സമാനമായ തുക സര്‍ക്കാരും വിഹിതമായി നല്‍കും. സെന്‍ട്രല്‍ റെക്കോഡ് കീപ്പിങ് ഏജന്‍സിയാണ് പെന്‍ഷന്‍ വിതരണം ചെയ്യുക. പെന്‍ഷന്‍ ഫണ്ടിന്റെ നടത്തിപ്പ് ചുമതല ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനാണ് നല്‍കിയിട്ടുള്ളത് .