വിവാഹ നാളിൽ ബസിൽ കയറി മുങ്ങാൻ നോക്കി വരൻ, 20 കിലോമീറ്റർ സഞ്ചരിച്ച് കെെയോടെ പിടിച്ച് താലി കെട്ടിച്ച് വധു

വിവാഹദിവസത്തെ രസകരമായ വീഡിയോകളും സംഭവങ്ങളും സോഷ്യൽ മീഡിയയിൽ നിരവധിയാണ് എത്താറുള്ളത്. അത്തരത്തിൽ വിവാഹ ദിവസം മുങ്ങാൻ നോക്കിയ വരനെ പിന്തുടർന്ന് പിടികൂടുന്ന വധുവിന്റെ കഥയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.

വിവാഹത്തിനെത്താതെ മുങ്ങിയ വരനെ വിവാഹ വേഷത്തിൽ തന്നെ 20 കിലോ മീറ്റർ സഞ്ചരിച്ച് യുവതി കൈയ്യോടെ പിടികൂടുകയായിരുന്നു. രണ്ടര വർഷമായി പ്രണയിച്ചിരുന്ന ഇരുവരുടെയും വിവാഹം ഞായറാഴ്ചയായിരുന്നു നിശ്ചയിച്ചിരുന്നത്. അതനുസരിച്ച് ഭൂതേശ്വര നാഥ ക്ഷേത്രത്തിലാണ് വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നത്. എന്നാൽ വിവാഹ ദിവസം മുഹൂർത്ത സമയം ആയിട്ടും വരൻ വന്നില്ല.

നല്ല നേരം കഴിയാതാവുമ്പോഴും വരൻ എത്താതിരുന്നതോടെ വധു ഫോൺ വിളിച്ചു. എന്നാൽ വരൻ ഓരോ ഒഴിവ്കഴിവുകൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വധു അവിടെ നിന്ന് വരനെ തിരക്കി ഇറങ്ങി. ഏറെ നേരത്തെ തെരച്ചിലിന് ശേഷം ബറേലിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഭീമോര പൊലീസ് സ്റ്റേഷന് സമീപം ബസിൽ കയറാൻ നിൽക്കുകയായിരുന്ന വരനെ വധു പിടികൂടി. റോഡിലെ നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ വരനെ ക്ഷേത്രത്തിൽ എത്തിച്ച് വിവാഹ ചടങ്ങുകൾ നല്ലപോലെ പൂർത്തിയാക്കുകയും ചെയ്തു.