എതിർപ്പുകൾ ഫലംകണ്ടു; പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവ് മരവിപ്പിക്കും

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറി. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തെ ഇടത് യുവജന സംഘടനകളുള്‍പ്പെടെ ശക്തമായ എതിർത്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉത്തരവ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് മന്ത്രിസഭാ യോഗത്തില്‍ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള ഉത്തരവ് ഭാഗികമായി പിന്‍വലിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്.

എഐവൈഎഫ്, ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള ഇടത് യുവജന സംഘടനകള്‍ പോലും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിനെ എതിർക്കുകയുണ്ടായി. സര്‍ക്കാരിന്റെ നയത്തിന് എതിരാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്ന വിമര്‍ശനവും വ്യാപകമായി. പ്രതിഷേധം കനത്തതോടെ സർക്കാർ തീരുമാനത്തിൽ നിന്ന് പിന്തിരിയുകയിരുന്നു.

യുവജനത്തോടുള്ള ചതിയാണ് സർക്കാരിന്റെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള തീരുമാനമെന്ന് പ്രതിപക്ഷനേതാവ്
വി ഡി സതീശൻ പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ സര്‍വിസിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിന്റെ തുടക്കമായാണ് പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതെന്നും. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുമ്പോള്‍, പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടോ ആലോചിക്കാതെ തീരുമാനമെടുത്തത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.