കേരളം വിധിയെഴുതുന്നു; വോട്ടെടുപ്പ് ആരംഭിച്ചു, പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ടനിര

തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. രാവിലെ 5.30 ന് ബൂത്തുകളിൽ മോക്ക് പോളിങ് ആരംഭിച്ചു. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. 25,231 ബൂത്തുകളിലായാണ് 2.77 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു സംസ്ഥാനത്ത് പോളിങ് രേഖപ്പെടുത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 74.06 ശതമാനവും. ഇത്തവണ 80 ശതമാനത്തിൽ എത്തിക്കുമെന്നാണ് ഇലക്ഷൻ കമ്മീഷൻ അവകാശപ്പെട്ടത്. ആകെ 2,77,49,159 വോട്ടർമാരാണ് ഇത്തവണയുള്ളത്. അതിൽ 6,49,833 പേർ കന്നി വോട്ടർമാരാണ്. 1,43,33,499 സ്ത്രീ വോട്ടർമാരും, 1,34,15293 പുരുഷ വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരുമാണ് ഇത്തവണത്തെ വോട്ടർ പട്ടികയിലുള്ളത്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ രാജ്യത്ത് 88 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിനുപുറമേ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.