മാവേലി എക്സ്പ്രസില്‍ പൊലീസിന്‍റെ മര്‍ദ്ദനത്തിനിരയായ പൊന്നന്‍ ഷമീറിനെ കണ്ണൂരിലെത്തിച്ചു. മദ്യപിച്ചാണ് ട്രെയനില്‍ കയറിയതെന്നും പൊലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്നും ഷമീര്‍ പറഞ്ഞു. ടിക്കറ്റ് എടുത്തിരുന്നെങ്കിലും അത് ജനറല്‍ ടിക്കറ്റാണോയെന്നും ഷമീറിന് ഓര്‍മ്മയില്ല. പൊലീസ് വടകര ഇറക്കിവിട്ടതോടെ അന്ന് അവിടെ തന്നെ തങ്ങി പിറ്റേദിവസം മറ്റൊരു ട്രെയിന്‍ കയറി കോഴിക്കോട് ഇറങ്ങുകയായിരുന്നു ഷമീര്‍.
ക്രിമിനല്‍ പശ്ചാത്തലമുള്ള ഷമീറിനെതിരെ നിലവിൽ വാറണ്ടുകളൊന്നുമില്ലാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തില്ല. കഴിഞ്ഞ രണ്ട് ദിവസമായുള്ള അന്വേഷണത്തിന് പിന്നാലെ ഇന്ന് രാവിലെ കോഴിക്കോട് ലിങ്ക് റോഡില്‍ വെച്ചാണ് ഷമീറിനെ കണ്ടെത്തിയത്. കൂത്തുപറമ്പ് നിർമ്മലഗിരി സ്വദേശി പൊന്നൻ ഷമീറിനാണ് മർദ്ദനമേറ്റതെന്ന് റെയിൽവേ പൊലീസാണ് തിരിച്ചറിഞ്ഞത്.
മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ രണ്ട് അടിപിടി കേസുകളിലും ഉൾപെട്ടിട്ടുണ്ട്. അമ്പതുകാരനായ ഇയാൾ 2001 ൽ സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിൽ മൂന്ന് വർഷം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2010 ൽ 17 വയസുള്ള ബന്ധുവായ പെൺകുട്ടിയെയും കൊണ്ട് നാടുവിട്ടതിനെ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പീഡനത്തിന് കേസുണ്ടായെങ്കിലും കോടതി പിന്നീട് ഇയാളെ വെറുതെ വിട്ടു.
2014 ലും 2016 ലും കൂത്തുപറമ്പ് ബസ് സ്റ്റാന്‍റിലും ബാറിനടുത്തുമായി രണ്ട് അടിപിടി കേസിലും ഇയാൾ ഉൾപെട്ടിട്ടുണ്ട്. ഈ കേസുകളിൽ വിചാരണ നടക്കുകയാണ്. ഭാര്യവീടായ ഇരുക്കൂർ ആയിപ്പുഴയിലാണ് ഇയാൾ താമസിക്കുന്നത്. കുറച്ച് ദിവസമായി ഇയാൾ വീട്ടിൽ വരാറില്ലെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. ഷമീറിനെ ബൂട്ടുകൊണ്ട് തൊഴിച്ച എഎസ്ഐ പ്രമോദിനെ എഡിജിപി സസ്പെന്റ് ചെയ്തിരുന്നു.