വിഴിഞ്ഞത്തെ അക്രമത്തിൽ വൈദികരും പങ്കാളികൾ, പള്ളി മണിയടിച്ച് ആളെ കൂട്ടി’ കോടതിയിൽ പൊലീസ്

തിരുവനതപുരം.വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവവങ്ങളിൽ വൈദികർക്കും പങ്കെന്ന് പൊലീസ് ഹൈക്കോടതിയിൽ. പൊലീസ് സ്റ്റേഷൻ ആക്രമണമടക്കമുണ്ടായ ദിവസം പള്ളി മണിയടിച്ച് കൂടുതൽ ആളുകളെ വൈദികർ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ പറയുന്നു. സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം രണ്ടായിരത്തോളം പേർ സംഭവസ്ഥലത്തെത്തി.

പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞു. അക്രമത്തിൽ ആദ്യം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് വൈദികരടക്കം 3000 ത്തോളം പേർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പൊലീസുകാർക്കും പരുക്കേൽക്കുകയുണ്ടായി. പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ ആംബുലൻസുകളടക്കം സമരക്കാർ തടഞ്ഞു. സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന ആറ് പൊലീസ് വാഹനങ്ങൾ സമരക്കാർ നശിപ്പിച്ചു. പൊതുനിരത്തിലുണ്ടായിരുന്ന 20 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കുകയുണ്ടായി. 64 പൊലീസുകാർക്കാണ് പരുക്കേറ്റത്. നേരത്തെ ഹൈക്കോടതിയിൽ സമരസമിതി നൽകിയ ഉറപ്പുകൾ സമരക്കാർ ലംഘിച്ചു – പൊലീസ് സത്യവാങ് മൂലത്തിൽ കുറ്റപ്പെടുത്തി.

വിഴിഞ്ഞത്ത് ഇനി വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലേക്ക് സർക്കാരും പൊലീസും നീങ്ങുകയാണ്. പൊലീസ് നടപടികൾ കടുപ്പിച്ചു. ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോക്കെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുറമുഖ കവാടം ഉപരോധിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ ആര്‍ച്ച് ബിഷപ്പിനെതിരെ ആകെ അഞ്ച് കേസായി. മന്ത്രിക്കെതിരെ തീവ്രവാദ പരാമര്‍ശം നടത്തിയ വൈദികൻ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. വൈദികൻ ശ്രമിച്ചത് വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനുമാണെന്നും മന്ത്രിക്കെതിരായ പരാമര്‍ശം ചേരിതിരിവ് ലക്ഷ്യമിട്ടാണെന്നും എഫ് ഐ ആരിൽ പറഞ്ഞിട്ടുണ്ട്.

വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘർഷത്തിൽ കണ്ടാലറിയുന്ന 3000 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വധശ്രമവും ഗൂഢാലോചനയും അടക്കം വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റ് ചെയ്യേണ്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കുന്നുണ്ടെങ്കിലും നടപടകളിലേക്ക് എപ്പോൾ കടക്കുമെന്നതിൽ അന്തിമ തീരുമാനം ഇതുവരെ പുറത്ത് വന്നിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരിക്കുകയാണ്.