അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ റെയില്‍വേ

അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിച്ചേക്കുമെന്ന് റിപ്പോ‌ര്‍ട്ട്. പ്രതിദിനം 400 ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ മേയ് മൂന്നിനു ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

നോണ്‍ എസി, സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളില്‍ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് മടക്കിക്കൊണ്ടുപോകുന്നതിനുള്ള രൂപരേഖ റെയില്‍വെ മന്ത്രാലയം തയ്യാറാക്കിയിരുന്നു. രണ്ടായിരത്തിലധികം യാത്രക്കാരെ കൊണ്ടുപോകുന്ന ട്രെയിനുകളില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതിനാല്‍ 1000ല്‍ താഴെ തൊഴിലാളികളെ മാത്രമേ സഞ്ചരിക്കാന്‍ അനുവദിക്കൂ. ആദ്യഘട്ടത്തില്‍ 400 ഓളം പ്രത്യേക തീവണ്ടികളാണ് സജ്ജമാക്കാന്‍ ആലോചിക്കുന്നതെങ്കിലും ഇത് 1000 വരെയാക്കി ഉയര്‍ത്താന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ,​

കുടിയേറ്റ തൊഴിലാളികളെ ബസ് മാര്‍ഗം സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോകണമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇത് അപ്രായോഗികമാണെന്ന് കേരളം, ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു.