24 മണിക്കൂറിനിടെ രാജ്യത്ത്  1823 പേര്‍ക്ക് കൊറോണ

24 മണിക്കൂറിനിടെ രാജ്യത്ത് 1823 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 67 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ 33610 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 24162 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 8373 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 1075 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ തോത് ഉയരുന്നത് ആശ്വാസം നല്‍കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കൊറോണ സ്ഥിരീകരിച്ചവരില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം 25.19 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

14 ദിവസം മുന്‍പ് 13.06 ശതമാനമായിരുന്നു രോഗമുക്തി നേടുന്നവരുടെ തോത്. ലോകരാജ്യങ്ങളെ അപേക്ഷിച്ച്‌ കോവിഡ് ബാധിച്ചുളള രാജ്യത്തിന്റെ മരണനിരക്ക് താരതമ്യേന കുറവാണ്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 3.2 ശതമാനം പേര്‍ക്ക് മാത്രമാണ് മരണം സംഭവിച്ചത്. ഇതില്‍ തന്നെ 78 ശതമാനം പേരെ മറ്റു ഗുരുതര രോഗങ്ങള്‍ അലട്ടിയിരുന്നു. രോഗികളുടെ എണ്ണം ഇരട്ടിയാകുന്ന ദിവസങ്ങളുടെ എണ്ണവും ഉയര്‍ന്നു. 11 ദിവസമായാണ് ഉയര്‍ന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ രാജ്യത്ത് 33000-ല്‍ അധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1718 പേരിലാണ് രോഗബാധ കണ്ടെത്തിയത്.