കാബിനറ്റ് പദവിയോടെ സമ്പത്തിനെ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല

 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ ആറ്റിങ്ങല്‍ മുന്‍ എം.പി. ഡോ. എ. സമ്പത്തിനെ കാബിനറ്റ് പദവിയോടെ സര്‍ക്കാര്‍ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നിയമനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രളയസെസ് നിലവില്‍ വന്ന ദിവസം തന്നെയാണ് അധിക ചിലവ് വരുന്ന സര്‍ക്കാരിന്റെ നിയമനമെന്നതാണ് ശ്രദ്ധേയമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കാബിനറ്റ് റാങ്കോടെയാണ് സ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി സമ്ബത്തിനെ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമിച്ചത്.

ഡല്‍ഹിയിലെ കേരള ഹൗസില്‍ സമ്ബത്തിന് പ്രത്യേക ഓഫീസും വാഹനവും ലഭ്യമാക്കും. ഇതോടൊപ്പം സമ്ബത്തിന്റെ ഓഫീസില്‍ രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. ഇതോടൊപ്പം ഒരു ഡ്രൈവറും പ്യൂണും ഓഫീസില്‍ ഉണ്ടാവും.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്സണ്‍ ഓഫീസറെ നിയമിച്ചത്.

പാര്‍ട്ടി ഇതിന് നേരത്തെ അനുമതി നല്കിയിരുന്നു. ഡല്‍ഹി കേരള ഹൗസ് കേന്ദ്രീകരിച്ചാകും ലെയ്‌സണ്‍ ഓഫീസ് പ്രവര്‍ത്തിക്കുക. ലെയ്‌സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേയാണ് ഇപ്പോള്‍ ആദ്യമായി രാഷ്ട്രീയനിയമനം നടത്തുന്നത്.