നിയമനക്കോഴ വിവാദം, പണം നല്‍കിയ ആളെ ഓര്‍മയില്ലെന്ന് പരാതിക്കാരന്‍

തിരുവനന്തപുരം. പണം നല്‍കിയ ആളെ ഓര്‍മയില്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തില്‍ പരാതിക്കാരന്‍ ഹരിദാസ്. താന്‍ എവിടെ വെച്ചാണ് പണം നല്‍കിയെന്നത് ഓര്‍മിക്കുന്നില്ലെന്നും ഹരിദാസ് പോലീസിനോട് പറഞ്ഞു. ഹരിദാസ് തിങ്കളാഴ്ച രാവിലെയാണ് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. കേസില് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹരിദാസിനെ ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ പരാതിയില്‍ വ്യക്തതവരുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഹരിദാസിനോട് കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകുവാന്‍ നിര്‍ദേശിച്ചുവെങ്കിലും ഹാജരായില്ല. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയതായി പോലീസ് പറഞ്ഞിരുന്നു.

തുടര്‍ന്ന് തിങ്കളാഴ്ച ഹരിദാസിനോടും എഐവൈഎഫ് നേതാവ് ബാസിതിനോടും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. നിയമനത്തിനായി മന്ത്രി വീണ ജോര്‍ജിന്റെ പിഎ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കി എന്നായിരുന്നു ഹരിദാസ് പറഞ്ഞത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി പരിശോധിച്ചു.