സഹസംവിധായികയുടെ മനംമാറ്റം വെറുപ്പുളവാക്കി; ആദ്യ തല്ല് മുംബൈ പൊലീസിന്‍റെ സെറ്റിൽ: നിർമാതാവിനെ തല്ലിയ സംഭവത്തിന്‍റെ പിന്നാമ്പുറം ഇങ്ങനെ

കൊച്ചി: സംവിധായകൻ റോഷൻ ആൻഡ്രൂസും നിർമാതാവിന്‍റെ മകൻ ആൽവിൻ ആന്‍റണിയും തമ്മിലുള്ള പ്രശ്നം ഉടലെടുത്തത് മുംബൈ പൊലീസ് എന്ന ചിത്രത്തിന്‍റെ സെറ്റിൽ. റോഷനൊപ്പം രണ്ട് ചിത്രങ്ങളിൽ സഹ സംവിധായകനായിരുന്നു ആൽവിൻ ആന്‍റണി. ഹൗ ഓൾഡ് ആർ യു, മുംബൈ പൊലീസ് എന്നിവയായിരുന്നു ഈ ചിത്രങ്ങൾ. ചിത്രത്തിലെ ഒരു സഹ സംവിധായികയുമായി ഇരുവർക്കും അടുത്ത സുഹൃത് ബന്ധമുണ്ടായിരുന്നുവെന്നാണ് സിനിമാ രംഗത്തു നിന്നും പുറത്തു വരുന്ന റിപ്പോർട്ട്.

എന്നാൽ സഹ സംവിധായികയുടെ കാര്യത്തിൽ റോഷൻ ആൻഡ്രൂസ് സെൽഫിഷ് ആയിരുന്നുവത്രേ. ആൽവിനുമായി ഇവർ സംസാരിക്കുന്നതിനെ രഹസ്യമായും പരസ്യമായും റോഷൻ ആൻഡ്രൂസ് എതിർത്തിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കങ്ങൾ പലപ്പോഴും സെറ്റിൽ ഉണ്ടായിട്ടുണ്ടെന്നും സൂചനകളുണ്ട്.

സിനിമയ്ക്ക് ശേഷവും ആൽവിനുമായി ഇവർ സുഹൃത് ബന്ധം തുടർന്നതോടെ ആൽവിനോട് റോഷൻ ആൻഡ്രൂസിനു വൈരാഗ്യം വളരുകയായിരുന്നുവെന്നും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

ആൽവിനുമായി അടുത്ത സഹ സംവിധായിക റോഷനുമായി അകന്നതോടെ സംഭവം പകയായി. തുടർന്നാണ് കഴിഞ്ഞ ദിവസം കൊച്ചിയെ ഞെട്ടിച്ച അക്രമ സംഭവം ഉണ്ടായത്. റോഷൻ ആൻഡ്രൂസും സംഘവും ആൽവിന്‍റെ വീട്ടിൽ അക്രമം അഴിച്ചു വിടുകയായിരുന്നു. എന്നാല്‍ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താന്‍ ആണെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസിന്‍റെ പ്രതികരണം. വിഷയം സംസാരിച്ചു പരിഹരിക്കാന്‍ പോയ തന്നെയും സുഹൃത്തിനെയും ആല്‍വിന്‍ ആന്‍റണി ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.