കോഴിക്കച്ചവടം ആണെന്ന് പറഞ്ഞ് എംഡിഎംഎ വില്‍പ്പന; കൊച്ചിയില്‍ യുവതിയും യുവാവും അറസ്റ്റിലായി

കൊച്ചി. നാടന്‍ കോഴിക്കച്ചവടം ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വീട് വാടകക്കെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്ന യുവാവും യുവതിയും കൊച്ചിയിൽ പിടിയിലായി. കൊച്ചി സ്വദേശി സനൂബ്, ഇടുക്കി സ്വദേശി വിനീത എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 10.88 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. എളമക്കരയില്‍ വീട് വാടകയ്ക്ക് എടുത്ത് ഇവർ ലഹരി വില്‍പ്പന നടത്തി വരുകയായിരുന്നു.

നാടന്‍ കോഴിക്കച്ചവടം ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു വീട് വാടകയ്ക്ക് എടുത്തത്. ഇതിന്റെ മറവില്‍ ആയിരുന്നു ലഹരിവില്‍പ്പന നടത്തിയിരുന്നത്. വാടകവീട്ടില്‍ യുവതികള്‍ ഉള്‍പ്പടെ നിരവധി പേര്‍ വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. തുടര്‍ന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് കുറച്ച് ദിവസങ്ങളായി വീട് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ശനിയാഴ്ച രാവിലെ പ്രത്യേക സ്‌ക്വാഡിന്റെ പരിശോധനയിലാണ് ദമ്പതികളെന്ന് വ്യാജേനെ താമസിക്കുന്ന ഇരുവരെയും പിടികൂടുന്നത്. വില്‍പ്പനയക്കായി സൂക്ഷിച്ച എംഡിഎംഎ കണ്ടെത്തി. ചെറിയ പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ലാസലഹരി ഉണ്ടായിരുന്നത്. നേരത്തെയും സമാനമായ രീതിയില്‍ ഇവര്‍ക്കെതിരേ കേസ് ഉളളതായി പൊലീസ് പറയുന്നു. നാലായിരം രൂപയ്ക്കായിരുന്നു ഒരു പാക്കറ്റ് ലാസലഹരി ഇവർ വിൽപ്പന നടത്തി വന്നിരുന്നത്.