വാണി ജയറാം നിലത്ത് വീണു കിടക്കുകയായിരുന്നു, നെറ്റിയിൽ ടീപ്പോയിൽ തലയിടിച്ച മുറിവ്

ചെന്നൈ. ഭര്‍ത്താവിന്റെ മരണശേഷം മൂന്നു വര്‍ഷമായി ഒറ്റക്ക് താമസിച്ച് വരുകയായിരുന്ന പ്രശസ്ത ഗായിക വാണി ജയറാമിനെ ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിൽ ശനിയാഴ്ച രാവിലെ നിലത്തുവീണു കിടക്കുന്ന നിലയിൽ ആണ് കണ്ടെത്തുന്നത്. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ അയൽവാസികളെയും ബന്ധുക്കളെയും വിവരം അറിയിച്ചു വിളിച്ചു വരുത്തുകയാണ് ഉണ്ടായത്.

ബന്ധുക്കള്‍ വന്നു വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടക്കുമ്പോൾ വാണി ജയറാമിനെ നിലത്തുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. നെറ്റിയിൽ മുറിവുണ്ടായിരുന്നു. കട്ടിലിനു സമീപത്ത് കിടന്ന ടീപ്പോയയില്‍ തലയിടിച്ചു വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു പിന്നെ. ഈ വർഷം വാണി ജയറാമിന് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടി സിനിമ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ഗായികയെ ആണ് രാജ്യത്തിനു നഷ്ടമായത്.