കൊച്ചിയിൽ ബാറിൽ വെടിവയ്പ്; വെടിയുതിർത്തത് രണ്ട് റൗണ്ട്

കൊച്ചി. കുണ്ടന്നൂരിലെ ബാറില്‍ വെടിവയ്പ്. മദ്യപിച്ചിറങ്ങിയ രണ്ട് പേര്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു കുണ്ടന്നൂരിലെ ബാറില്‍ വെടിവയ്പ് ഉണ്ടായത്. ബാറില്‍ നിന്നും മദ്യപിച്ച് പുറത്തിറങ്ങിയ രണ്ട് പേര്‍ ബാറിന്റെ ഭിത്തിയിലേക്ക് വെടിയുതിര്‍ക്കുകായിരുന്നു.

പോലീസ് വെടിവയ്പ് നടത്തിയവര്‍ക്കായി അന്വേഷണം ശക്തമാക്കി. അതേസമയം ബാര്‍ ഇഉടമകള്‍ പോലീസില്‍ വിവരം അറിയിക്കുന്നത് രാത്രി എട്ട് മണിയോടെയാണ്. വെടിവയ്പ് നടത്തിയ ശേഷം ഇവര്‍ ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതില്‍ നിന്നും വെടിവയ്പ് നടത്തിയവരെ സംബന്ധിച്ച് വിവരം ലഭിച്ചതായിട്ടാണ് സൂചന.

വെടിവയ്പ് നടന്നതിന് ശേഷം ബാര്‍ ജീവനക്കാര്‍ സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ തയ്യാറായിരുന്നില്ല എന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. വെടിവയ്പ് നടത്തിയവര്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ബാറില്‍ എത്തിയതായിട്ടാണ് ലഭിക്കുന്ന വിവരം. മദ്യപിച്ച് പണം നല്‍കിയ ശേഷം തോക്ക് എടുത്ത് ഇവര്‍ വെടിവയ്ക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവം നടക്കുമ്പോള്‍ ബാറില്‍ നിരവധി പേര്‍ ഉണ്ടായിരുന്നു.

അതേസമയം എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. അടച്ചുസീല്‍ ചെയ്ത ഹോട്ടലില്‍ നാളെ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തും.