ബിസ്‌കറ്റ് മോഷ്‌ടിച്ചുവെന്ന് ആരോപണം, രാത്രി മുഴുവൻ കടയുടമ പത്ത് വയസുകാരനെ കെട്ടിയിട്ട് തല്ലിച്ചതച്ചു

ലക്‌നൗ : ബിസ്‌കറ്റ് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ രാത്രി മുഴുവൻ കടയുടമ കെട്ടിയിട്ട് തല്ലിച്ചതച്ചു. ഉത്തർപ്രദേശിലെ ശ്രാവസ്‌തിയിലാണ് സംഭവം. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പണം നൽകാതെ കടയിൽ നിന്നും ബിസ്‌കറ്റ് എടുത്ത് കഴിച്ചു എന്ന് ആരോപിച്ചായിരുന്നു കടയുടമയുടെ പരാതി.

കടയുടമയും ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരും ചേർന്ന് കുട്ടിയെ നിഷ്‌കരുണം മർദിച്ചിട്ടും ആരും സഹായത്തിനായി മുന്നോട്ട് വന്നില്ല. അവർ ഈ ക്രൂരത നോക്കി നിൽക്കുകയായിരുന്നു. രാത്രി മുഴുവൻ ഇവർ കുട്ടിയെ അഴിച്ചുവിട്ടില്ല. പിന്നീട് സ്വയംകെട്ടഴിച്ച കുട്ടി ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌ത് കസ്റ്റഡിയിലെടുത്തു.

മർദനമേറ്റ പത്ത് വയസുകാരനെ പൊലീസ് തെരയുകയാണ്. കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല. കടയുടമയെ ചോദ്യം ചെയ്‌തിട്ടുണ്ടെന്നും ഇയാൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും പൊലീസ് പറഞ്ഞു.