മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയിൽ മോചിതനായി

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍മോചിതനായി. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് ഒരു മാസത്തിന് ശേഷമാണ് കാപ്പന്‍ മോചിതനാകുന്നത്. കഴിഞ്ഞ 27 മാസമായി ഉത്തർപ്രദേശിലെ ജയിലിൽ കഴിയുകയായിരുന്നു കാപ്പൻ. തന്‍റെ കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസില്‍ ജയിലിലെന്നും, നീതി പൂര്‍ണമായി ലഭിച്ചിട്ടില്ലെന്നും പുറത്തിറങ്ങിയ ശേഷം കാപ്പൻ പ്രതികരിച്ചു.

മോചനത്തിനുള്ള ഉത്തരവ് ലക്നൗ കോടതി ജയില്‍ അധികൃതര്‍ക്ക് ഇന്നലെ അയച്ചിരുന്നു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ കഴിഞ്ഞ മാസം അവസാനമാണ് സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചത്. ജാമ്യവ്യവസ്ഥകള്‍ പാലിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസമാണ് മോചനം ഒരു മാസത്തിലധികം വൈകാൻ കാരണമായത്.

ഹാഥ്റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ 2020 ഒക്ടോബർ അഞ്ചിന് പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് സിദ്ദിഖ് കാപ്പനെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. അറസ്റ്റിലായി രണ്ട് വർഷവും മൂന്ന് മാസവും പൂർത്തിയാകുമ്പോഴാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായിരിക്കുന്നത്. അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നായിരുന്നു ഇ ഡി നേരത്തെ കോടതിയില്‍ വാദിച്ചത്. ‌പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രാസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.